
എറണാകുളം: ചേരാനെല്ലൂരിൽ പത്ത് വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി തല്ലിച്ചതച്ചു. ഇരിഞ്ഞാലക്കുട സ്വദേശി അരുൺ എസ് മേനോനാണ് കുട്ടിയെ തല്ലിയത്. കുട്ടിയുടെ മുഖത്തും ശരീരത്തിലും ചൂരൽ കൊണ്ട് അടിയേറ്റതിന്റെ പരിക്കുകളുണ്ട്. അടികിട്ടിയ കാര്യം പുറത്തു പറഞ്ഞാൽ ജുവനൈൽ ഹോമിലാക്കുമെന്ന് രണ്ടാനച്ഛൻ ഭീഷണിപ്പെടുത്തിയെന്ന് കുട്ടി പറഞ്ഞു. എന്നാൽ കുട്ടിയുടെ ശരീരത്തിലെ പരിക്കുകൾ കണ്ട് സ്കൂൾ അധ്യാപകരാണ് വിഷയത്തിൽ ഇടപെട്ടത്. അവർ വിവരം പൊലീസിനെയും ചൈൽഡ് ലൈനിലും അറിയിച്ചതിനെ തുടർന്നാണ് അരുൺ എസ് മേനോനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊട്ടിക്കരഞ്ഞുകൊണ്ടാണ് രണ്ടാനച്ഛന്റെ ക്രൂരതകളെ കുറിച്ച് പൊലീസിനോടും അധ്യാപകരോടും കുട്ടി വിശദീകരിച്ചത്. പതിവിലും നേരത്തെ കിടന്ന് ഉറങ്ങിയതിനായിരുന്നു മർദ്ദനമെന്ന് കുട്ടി പറയുന്നു. സാധാരണ പഠിച്ചുതീർന്ന ശേഷം മാത്രമേ രണ്ടാനച്ഛൻ ഉറങ്ങാൻ സമ്മതിക്കാറുള്ളൂവെന്നും പുലർച്ചെ മൂന്ന് മണി വരെ ഉറങ്ങാതെ പഠിക്കാറുണ്ടെന്നും കുട്ടി പറഞ്ഞു. തൃശ്ശൂർ പോകാനുള്ളതിനാൽ കഴിഞ്ഞ ദിവസം നേരത്തെ കിടന്ന് ഉറങ്ങിയതിനാണ് അരുൺ എസ് മേനോൻ കുട്ടിയെ തല്ലിയത്. മർദ്ദനത്തിലേറ്റ പരിക്കുകളെ തുടർന്ന് കസേരയിൽ ഇരിക്കാനാവാത്ത നിലയിലാണ് കുട്ടിയുള്ളത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam