
തിരുവനന്തപുരം: മഹാസമാധി മന്ദിരത്തോടു ചേർന്നു നിൽക്കുന്ന മുത്തശ്ശിപ്ലാവ് പ്രായത്തിന്‍റെ അവശതകളിൽ നിന്നും മോചിക്കപ്പെട്ട് ആരോഗ്യം വീണ്ടെടുത്തു തുടങ്ങി. ശ്രീനാരായണ ഗുരുദേവന്‍റെ കര സ്പർശനമേറ്റ പ്ലാവിന് സുഖചികിത്സ നൽകിയിട്ടു ഇന്ന് 50 ദിവസമാകുമ്പോൾ ഫലം കണ്ടതിന്‍റെ സന്തോഷത്തിലാണ് മഠം അധികൃതരും. പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ. ബിനുവിന്‍റെ നേതൃത്വത്തിലായിരുന്നു 122 വർഷം പഴക്കമുള്ള പ്ലാവിനു ചികിത്സ നടത്തിയത്.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പ്ലാവിനു മരുന്ന് പുരട്ടിയായിരുന്നു ചികിത്സയുടെ തുടക്കം കുറിച്ചത്. മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ട്രഷറർ ശാരദാനന്ദ സ്വാമി, മറ്റു സന്യാസി ശ്രേഷ്ഠർ നിത്യേനയെന്നോണം ചികിത്സാരീതികളും പുരോഗതിയും നിരീക്ഷിച്ചുപോന്നു. തികഞ്ഞ ഗുരുദേവ ഭക്തനും കരുനാഗപ്പള്ളി സ്വദേശിയുമായ എസ്. അജയകുമാർ വൈദ്യരുടെ നിർദ്ദേശാനുസരണം തുടർ പരിചരണം ഏറ്റെടുക്കുകയും ചെയ്തുകൊണ്ടിരുന്നു.
പശുവിൻപാൽ, എള്ള്, ചെറുതേൻ, കദളിപ്പഴം, ശർക്കര തുടങ്ങി ഇരുപതോളം ചേരുവകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഔഷധക്കൂട്ടാണ് ചികിത്സയ്ക്കായി ഉപയോഗിച്ചത്. ആരോഗ്യം വീണ്ടെടുത്തു നിലകൊള്ളുന്ന പ്ലാവിനെ ശിവഗിരിയിൽ എത്തിച്ചേരുന്ന ഭക്തർ വളരെ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. ഏറെ ചക്കയും ഉണ്ടായിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam