വേനലിന് മലയാളി ആശ്വാസം തേടിയത് 'ഹോട്ടി'ൽ, ബിയറിന് 'കിക്ക്' പോരെന്ന് കണക്കുകൾ

By Web TeamFirst Published May 2, 2024, 12:18 PM IST
Highlights

132 കോടി രൂപയുടെ അധിക മദ്യമാണ് വെറും രണ്ട് മാസം കൊണ്ട് സംസ്ഥാനത്ത് ചെലവായത്

തിരുവനന്തപുരം: വേനൽ കടുക്കുമ്പോൾ മദ്യ വിൽപന കുറയുമെന്ന പൊതുധാരണ തെറ്റിച്ച് മലയാളികൾ. മലയാളികൾ ചൂടിൽ നിന്ന് ആശ്വാസം തേടി കുടിച്ചത് കോടികളുടെ മദ്യം. മുൻ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ബിയറിന് ആവശ്യക്കാർ കുറഞ്ഞതായാണ് ബിവ്റേജ് കോർപ്പറേഷൻ കണക്ക് വിശദമാക്കുന്നത്. 2023 മാർച്ച് മാസത്തിൽ 170 കോടിയുടെ ബിയർ വിൽപനയാണ് സംസ്ഥാനത്ത് നടന്നത്. 2024 മാർച്ചിൽ ഇത് 155 കോടിയായി കുറഞ്ഞു.

അതേസമയം മദ്യവിൽപനയിൽ വൻ വർധനവാണ് മുൻ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഉണ്ടായത്. 2023 മാർച്ചിൽ 1384കോടി രൂപയുടെ മദ്യം സംസ്ഥാനത്ത് വിറ്റപ്പോൾ ഈ വർഷം അത് 1453 കോടി രൂപയായി ഉയർന്നു. ഏപ്രിൽ 2 മുതൽ 29 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ 2023ൽ 1387 കോടിയുടെ മദ്യം വിറ്റുപോയിരുന്നു. 2024ൽ ഇത് 1467 കോടി രൂപയാണ്. രൂക്ഷമായ ചൂട് രേഖപ്പെടുത്തിയ മാർച്ച്, ഏപ്രിൽ മാസത്തിൽ 3280 കോടി രൂപയുടെ മദ്യവും ബിയറുമാണ് ബിവറേജ് കോർപ്പറേഷൻ വിറ്റഴിച്ചത്.

കഴിഞ്ഞ വർഷം ഇത് 3148 കോടി രൂപയായിരുന്നു. 132 കോടി രൂപയുടെ അധിക മദ്യമാണ് വെറും രണ്ട് മാസം കൊണ്ട് സംസ്ഥാനത്ത് ചെലവായത്. ചൂടിനെ നേരിടാനുള്ള കിക്ക് ബിയറിന് പോരെന്ന് വിശദമാക്കുന്നതാണ് ലഭ്യമാകുന്ന കണക്കുകൾ. മുൻ വർഷത്തേ അപേക്ഷിച്ച് 15 കോടി രൂപയുടെ ബിയർ വിൽപനയുടെ കുറവാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്.

മദ്യപാനം ആരോഗ്യത്തിന് ഹാനികരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!