
തിരുവനന്തപുരം: വട്ടിയൂർക്കാവ് കാവല്ലൂരിൽ 14 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടാനച്ഛനെതിരെ പോലീസ് കേസെടുത്തു. കാവല്ലൂർ സ്വദേശി ഷാജഹാനെതിരെയാണ് വട്ടിയൂർക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മർദ്ദനമേറ്റ ബാലൻ നേരിട്ട് സ്റ്റേഷനിൽ ഹാജരായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ജൂൺ 22-ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്.
അമൽ മുഹമ്മദ് എന്ന 14 വയസ്സുകാരനാണ് പരാതിക്കാരൻ. കുട്ടിയെ രണ്ടാനച്ഛനായ ഷാജഹാൻ വീടിന് മുകളിലത്തെ നിലയിൽ വെച്ച് ഷർട്ടിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് തുറസ്സായ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം മുടിയിൽ പിടിച്ച് തല ചുവരിലിടിപ്പിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തുവെന്ന് പരാതിയിൽ ആരോപിക്കുന്നു. നിലത്തു വീണ കുട്ടിയുടെ നെഞ്ചിൽ കൈ ചുരുട്ടി ഇടിച്ച് വേദനിപ്പിച്ചതായും എഫ്ഐആറിൽ ഉണ്ട്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 126(2), 115(2), 118(1) എന്നീ വകുപ്പുകൾ പ്രകാരവും, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. വട്ടിയൂർക്കാവ് എസ്ഐ അഭിജിത്ത് ബി. ആണ് കേസ് അന്വേഷിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam