
തിരുവനന്തപുരം: 15 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതിക്ക് 50 വർഷം കഠിന തടവും 35,000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. തിരുവല്ലം പൂങ്കുളം സ്വദേശി സുജിത് എന്ന ചക്കര (25) യെയാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒന്നേകാൽ വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നു.
2021 സെപ്റ്റംബർ 6-നാണ് കേസിനാസ്പദമായ സംഭവം ആരംഭിക്കുന്നത്. അന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി മുറിയിൽ അതിക്രമിച്ചു കയറിയ പ്രതി പീഡിപ്പിക്കുകയായിരുന്നു. എട്ട് ദിവസം പ്രതി മുറിക്കുള്ളിൽ താമസിച്ച് കുട്ടിയെ പീഡിപ്പിച്ചു. വിവാഹ വാഗ്ദാനം നൽകിയതിനാൽ കുട്ടി ആരോടും സംഭവം പറഞ്ഞില്ല. അതേ മാസം 21-ന് കുട്ടിയുടെ അച്ഛൻ്റെ നേമത്തുള്ള വീട്ടിലും പ്രതി അതിക്രമിച്ചു കയറി. അവിടെ വെച്ച് കുട്ടിയുടെ അച്ഛൻ പ്രതിയെ കാണുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഇതേ കുട്ടിയെ വീണ്ടും വർക്കലയിലുള്ള ഒരു ലോഡ്ജിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് മറ്റൊരു കേസിൻ്റെ വിചാരണയും പൂർത്തിയായിട്ടുണ്ട്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 27 സാക്ഷികളെ വിസ്തരിക്കുകയും 36 രേഖകൾ ഹാജരാക്കുകയും ചെയ്തു. ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷണർ എസ്. ഷാജി, സബ് ഇൻസ്പെക്ടർ ബി. ജയ എന്നിവരാണ് കേസ് അന്വേഷിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam