
ഇടുക്കി: പള്ളിവാസലില്‍ 17കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റസമ്മതം നടത്തുന്ന തരത്തിലുള്ള കത്ത് പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ബന്ധു അരുണിന്റെ മുറിയില്‍ നിന്നും കണ്ടെത്തി. പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഇടുക്കി എസ്പി ആര്‍ കറുപ്പ് സ്വാമി ഐ പി എസ് പറഞ്ഞു. കാണാതായ അരുണ്‍ ആത്മഹത്യക്ക് ശ്രമിക്കാനും സാധ്യതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം കഴിഞ്ഞ ഇരുപതാം തീയതിയാണ് പതിനേഴ് കാരിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തെ റിസോര്‍ട്ടിലെ സി സി ടി വിയില്‍ പെണ്‍കുട്ടിയും ബന്ധുവായ അരുണും നടന്നുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം അരുണിലേയ്ക്ക് എത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയതും പൊലീസിന് സംശയം ജനിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അരുണിന്റെ മുറിയില്‍ നിന്നും കത്ത് പൊലീസിന് ലഭിക്കുന്നത്.
തന്നെ അവള്‍ വഞ്ചിച്ചുവെന്നും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം താനും മരിക്കുമെന്നുമാണ് കത്തില്‍ പറയുന്നതെന്നാണ് വിവരം. അതുകൊണ്ട് തന്നെ പ്രതി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഇടുക്കി എസ് പിയുടെ നേതൃത്വത്തില്‍ സംഭവ സ്ഥലം നേരിട്ട് സന്ദര്‍ശിച്ചു. ഇടുക്കി ഡിവൈ എസ് പി കെ ഇ ഫ്രാന്‍സീസ് ഷെല്‍ബി, വെള്ളത്തുവല്‍ സിഐ ആര്‍ മുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതി ആത്മഹത്യ ചെയ്യാനുള്ള സാധ്യയുള്ളതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ ആറ് ടീമുകളായി തിരിച്ച് എല്ലാ മേഖലകളും കേന്ദ്രീകരിച്ചും അന്വേഷണം നടത്തിവരികയാണെന്നും എസ്പി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam