
ചാരുംമൂട്: കണ്ണനാകുഴിയില്‍ വീട്ടമ്മയെ മകന്റെ സുഹൃത്തായ പത്തൊമ്പതുകാരന്‍ കൊലപ്പെടുത്തിയത് വിലകൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ. കണ്ണനാകുഴി മങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി (52)യെയാണ് വെട്ടിക്കോട് മുകളേത്ത് പുത്തന്‍വീട്ടില്‍ ജെറിന്‍ രാജു കൊലപ്പെടുത്തിയത്.
ഈ മാസം 22ാം തിയതി ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് ജെറിന്‍ തുളസിയുടെ വീട്ടിലെത്തുന്നത്. തുളസിയുടെ മകന്‍ സനിലിന്റെ കൂട്ടുകാരനായിരുന്നു ജെറിന്‍. വീട്ടില്‍ ടിവി കണ്ടുകൊണ്ടിരുന്ന ജെറിന്‍, തുളസി പുറത്തെ ബാത്ത്‌റൂമിലേയ്ക്ക് പോയ സമയത്ത് അലമാരയില്‍ നിന്ന് പതിനായിരത്തിലധികം രൂപ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി തുളസി മടങ്ങിയെത്തി.
ഇതോടെ മുറിക്കുള്ളിലെ കട്ടിലിലേയ്ക്ക് തുളസിയെ തള്ളിയിട്ടശേഷംകഴുത്തിന് കുത്തിപ്പിടിച്ചു. പിടിവിട്ടപ്പോഴേയ്ക്കും തുളസി ബോധരഹിതയായിരുന്നു. ഇതോടെ ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം ആരംഭിച്ചു. സാരിയെടുത്ത് ഫാനില്‍ കെട്ടിത്തൂക്കാന്‍ രണ്ടുതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ തലയിടിച്ച് തുളസി വീണു. തുടര്‍ന്ന് ജനാലയില്‍ സാരിയില്‍ കെട്ടിത്തൂക്കി. ഇതായിരുന്നു സംഭവമെന്ന് വള്ളികുന്നം എസ് ഐ. എം സി അഭിലാഷ് പറഞ്ഞു.
കൊല നടത്തിയശേഷം രക്ഷപെടുന്നതിന് വിജയ് യുടെ ഗില്ലി സിനിമയിലെ രംഗം അനുകരിക്കാനാണ് ജറിന്‍ ശ്രമിച്ചത്. സിനിമയെ അനുകരിച്ച് അടുക്കളയില്‍ നിന്ന് മുളകുപൊടിയെടുത്ത് വീട്ടിനുള്ളിലും പരിസരത്തും വിതറിയശേഷം വീട്ടിലെത്തി. കുളികഴിഞ് ഓട്ടോറിക്ഷയില്‍ ചാരുംമൂട്ടിലെത്തി 11,600 രൂപയുടെ മൊബൈല്‍ വാങ്ങി. തുളസിയുടെ ജഡം കൊണ്ടുവന്നപ്പോള്‍ ജെറിനും ആശുപത്രിയില്‍ എത്തിയിരുന്നു. ഇവിടെ കൂടിയവരെല്ലാം മരണം ആത്മഹത്യയാണെന്ന് പറയുന്നത് കേട്ട ജെറിന്‍ വീട്ടിലെത്തി കിടന്നുറങ്ങി.
വീട്ടിലും പരിസരത്തും മുളകുപൊടി കണ്ടെതാണ് സംശയത്തിന് ഇടയാക്കിയത്. ഇവിടെ സംഭവ ദിവസം ജെറിനെ കണ്ടതായി നാട്ടുകാര്‍ മൊഴി നല്‍കി. പോസ്റ്റുമോര്‍ട്ടത്തില്‍ തലയിലുണ്ടായ ക്ഷതം കണ്ടെത്തിയതോടെ കൊലപാതകമാണെന്ന് ഉറപ്പിച്ചു. കായംകുളം കോടതി ജെറിനെ റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥികളിലെ കഞ്ചാവ് ഉപയോഗത്തിനെതിരെ വള്ളികുന്നം പൊലീസില്‍ നേരത്തെ വിവരം നല്കിയിട്ടുള്ളയാളാണ് ജെറിനെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam