
തൃശൂര്‍: ഗുണ്ടാ കേസുകളുടെ പേരില്‍ നാല് പേര്‍ക്ക് തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് പൊലിസ് വിലക്കേര്‍പ്പെടുത്തി. കാപ്പ നിയമപ്രകാരമാണ് നടപടി. കടവി രഞ്ജിത്തിന്‍റെ സംഘാംഗമായ വടൂക്കര കാഞ്ഞിരംകോട് വീട്ടില്‍ അനില്‍ എന്ന പുല്ലന്‍ അനില്‍, അയ്യന്തോള്‍ കോലോംപറമ്പില്‍ മാഞ്ഞാമറ്റത്തില്‍ വീട്ടില്‍ സാബു വില്‍സണ്‍, ഒളരിക്കര തട്ടില്‍ മെല്‍ജോ, പറവട്ടാനി ചിറയത്ത് വീട്ടില്‍ ജോമോന്‍ എന്നിവര്‍ക്കാണ് വിലക്ക്.
സിറ്റി പൊലിസ് കമ്മിഷണര്‍ യതീഷ്ചന്ദ്രയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത് കുമാര്‍ ആണ് കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം ജില്ലയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. അനില്‍ എന്ന പുല്ലന്‍ അനില്‍, സാബു വില്‍സണ്‍, മെല്‍ജോ എന്നിവര്‍ക്ക് ഒരു വര്‍ഷവും ജോമോന് ആറു മാസവുമാണ് വിലക്ക്.
ഗുണ്ടയായ സന്ദീപിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസ്, ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയില്‍ അരണാട്ടുകര സ്വദേശിയായ ടിജോയ്, ശരത്ത് എന്നിവരെ കോഴിക്കടയില്‍ അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസ്, പണ സംബന്ധമായ തര്‍ക്കത്തിന്റെ പേരില്‍ ഫ്‌ളാറ്റില്‍ കയറി ദേഹോപദ്രവം ഏല്‍പ്പിച്ച കേസ് ഉള്‍പ്പെടെ നിരവധി കേസ്സുകളിലെ പ്രതിയാണ് പുല്ലന്‍ അനില്‍.
കൊഴിഞ്ഞംപാറ സ്വദേശിയായ പ്രഭോഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്, ഷോപ്പിങ്ങ് മാളില്‍ വെച്ചുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ കൂര്‍ക്കഞ്ചേരി സ്വദേശിയായ ഡോക്ടറുടെ ഫ്‌ളാറ്റില്‍ കയറി കൈ തല്ലിയൊടിച്ച കേസ്, വിയ്യൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ടെമ്പോ ട്രാവലര്‍ കവര്‍ച്ച ചെയ്ത കേസ് എന്നിവയില്‍ പ്രതിയാണ് സാബു വില്‍സണ്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam