
തൃശൂർ : കുന്നംകുളത്ത് സ്കൂട്ടറിൽ സഞ്ചരിക്കുകായയിരുന്ന യുവതിയെ ഇടിച്ചിട്ട് നിർത്താത പോയ സംഭവത്തിൽ യുവാവ് പിടിയിൽ. അകലാട് ഒറ്റയിനി സ്വദേശി വട്ടേക്കാട്ട് വീട്ടിൽ സത്യൻ മകൻ സനൽ (19) നെയാണ് വടക്കേക്കാട് പൊലീസ് പിടികൂടിയത്. കുന്നംകുളം ഭാഗത്ത് നിന്നും വടക്കേക്കാട്ടേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ ബൈക്കിലെത്തിയ ഇയാൾ ഇടിച്ചിട്ട ശേഷം നിർത്താതെ പോവുകയായിരുന്നു. സംഭവം നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പ്രതി പൊലീസിന്‍റെ പിടിയിലാകുന്നത്.
കഴിഞ്ഞ മാർച്ച് 13 ന് അഞ്ഞൂർ ജംഗ്ഷനിൽ വച്ചാണ് സംഭവം നടന്നത്. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീയുടെ കാലിന് പൊട്ടൽ ഉണ്ടായി. യുവതിയുടെ പരാതിയിൽ കുന്നംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി. സംഭവസ്ഥലം വടക്കേക്കാട് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസിന്‍റെ അന്വേഷണം ഒരു മാസത്തിന് ശേഷം വടക്കേക്കാട് പോലീസിന് കൈമാറി. വാഹനമിടിച്ച ശേഷം നിർത്താതെ പോയ മോട്ടോർ സൈക്കിളിന്‍റെയും യാത്രക്കാരന്‍റെയും ചിത്രം അഞ്ഞൂർ ജംഗ്ഷനിൽ വടക്കേക്കാട് പൊലീസ് സ്ഥാപിച്ചിട്ടുള്ള ക്യാമറയിൽ നിന്നും ലഭിച്ചെങ്കിലും ഇയാളെ തിരിച്ചറിയാനായില്ല.
വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പരോ യാത്രക്കാരന്‍റെ മുഖമോ സിസിടിവിയിൽ വ്യക്തമായിരുന്നില്ല. ഒടുവിൽ സിസിടിവി ദൃശ്യം സോഷ്യൽ മീഡിയകളിലും മറ്റും പ്രചരിപ്പിച്ചും 70 ഓളം ക്യാമറകൾ പരിശോധിച്ചും മൂന്ന് മാസമായി അന്വേഷണം നടത്തിയാണ് വടക്കേക്കാട് പൊലീസ് പ്രതിയെ പിടികൂടുന്നത്. ഇയാൾ ഒറ്റയനി ബീച്ച് ഫെസ്റ്റിവൽ ദിവസം നടന്ന കൊലപാതക ശ്രമക്കേസ് ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വടക്കേക്കാട് എസ് എച്ച് ഒ ആർ. ബിനുവിന്‍റെ നേതൃത്വത്തിൽ എസ് ഐ മാരായ ജലീൽ, സുധീർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ആന്‍റോ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കൾ; നടപടി വേണമെന്ന് അന്വേഷണ സമിതി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam