
തൃശൂർ: കൊടുങ്ങല്ലൂർ കരൂപ്പടന്നയിൽ ആമ്പുലന്‍സ് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് ഡ്രൈവര്‍ അടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. മൃതശരീരം എടുക്കാൻ പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത് എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതോടെ നിയന്ത്രണം വിട്ട് ഹൈ മാസ്സ് ലൈറ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. വാഹനത്തില്‍ മറ്റു യാത്രികര്‍ ഉണ്ടായിരുന്നില്ലെന്നത് അപകടത്തിന്‍റെ തീവ്രത കുറച്ചു. നാട്ടുകാര്‍ വാഹനം വെട്ടി പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. ആംബുലൻസ് ഡ്രൈവർ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് സ്വദേശി ജോതീസ് കുമാർ സഹായി പ്രവീണ്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ആംബുലൻസ് ഡ്രൈവർ ജോതീസ് കുമാറിനെ നാട്ടുകാർ ഡോർ പൊളിച്ചാണ് പുറത്തെടുത്തത്. ജ്യോതിസിനെ ഇരിങ്ങാലക്കുട സഹകരണ ആശുപതിയിലും പ്രവീണിനെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വ്യക്തമാകുന്നത്. കരൂപ്പടന്ന പാലപ്രക്കുന്ന് ഓണ്‍ ലൈഫിന്റെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
അതേസമയം കുന്ദംകുളത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത തേഞ്ഞ് പൊട്ടാറായ ടയറുമായി പോയ സ്കൂള്‍ ബസിന്‍റെ ടയര്‍ പൊട്ടി അപകടം ഉണ്ടായി എന്നതാണ്. അപകടത്തിൽ വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കെന്നാണ് വ്യക്തമാകുന്നത്. അക്കിക്കാവ് ടി എം വി എച്ച് എസ് സ്‌കൂള്‍ ബസിന്‍റെ ടയറാണ് ഓടിക്കൊണ്ടിരിക്കെ പൊട്ടിയത്. 45 ഓളം വിദ്യാര്‍ത്ഥികളുമായി പോകവെയാണ് അപകടം നടന്നത്. തേഞ്ഞ് കമ്പി പുറത്തു കണ്ട ടയറുമായാണ് ബസ് സര്‍വ്വീസ് നടത്തിയിരുന്നതെന്ന് രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് 45 വിദ്യാർത്ഥികളുമായി അക്കികാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ തിപ്പിലശ്ശേരിയിൽ വെച്ച് സ്കൂൾ ബസിന്‍റെ ടയർ പൊട്ടിത്തെറിച്ചത്. നിയന്ത്രണം നഷ്ടമായ വാഹനം കുറച്ച് ദൂരം മുന്നോട്ടുപോയെങ്കിലും ഡ്രൈവർക്ക് നിർത്താൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. വലതുഭാഗത്തുള്ള പുറകിലെ ടയറാണ് പൊട്ടിയത്. തേഞ്ഞ് നൂല് വരെ പുറത്തു കാണുന്ന രീതിയിൽ ഉപയോഗശൂന്യമായ ടയർ ഉപയോഗിച്ചാണ് ബസ് മാസങ്ങളായി സർവീസ് നടത്തിയിരുന്നതെന്നാണ് വ്യക്തമാകുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam