
മലപ്പുറം: ഇൻസ്റ്റഗ്രാമിലൂടെ പരിചയത്തിലായ 15കാരിയുമായി പ്രണയം നടിച്ച് ബീച്ചിൽ കറങ്ങിയ 20കാരൻ പോക്‌സോ കേസിൽ റിമാന്റിൽ. നിലമ്പൂർ മണലോടി കറുത്തേടത്ത് വീട്ടിൽ രാജേഷ് (20)നെയാണ് ജഡ്ജി എസ് നസീറ ഫെബ്രുവരി 25 വരെ റിമാന്റ് ചെയ്തത്. 2022 മെയ് മാസത്തിലാണ് സ്‌കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ യുവാവ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. പിന്നീട് ഫോൺ വിളിച്ചും ചാറ്റിംഗിലൂടെയും കുട്ടിയുമായി പ്രണയം നടിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഒമ്പതിന് രാവിലെ സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ ഇയാൾ കാറിൽ കയറ്റി കോഴിക്കോട് ബിച്ചിലേക്ക് കൊണ്ടുപോകുകയായിരുന്നു. വൈകീട്ട് തിരിച്ചു വീടിനടുത്ത് കൊണ്ടു വിട്ടു. രക്ഷിതാക്കൾ വിവരമറിഞ്ഞതോടെ പൊലീസിൽ പരാതി നൽകി. ഫെബ്രുവരി 11ന് പ്രതി അകമ്പാടത്തുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോത്തുകൽ എസ് ഐ വി സി ജോൺസൺ സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ആപ് വഴി 16കാരിയുടെ നഗ്‌ന ചിത്രം കൈക്കലാക്കി പ്രചരിപ്പിച്ചു; പിതൃസഹോദര പുത്രൻ റിമാന്റിൽ
കഴിഞ്ഞ ദിവസം പതിനാറുകാരിയുടെ നഗ്‌നചിത്രം ഇന്റർനെറ്റിൽ പ്രചരിപ്പിച്ച ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ പിതൃസഹോദര പുത്രനാണ് പ്രതി. 2020ലെ കൊവിഡ് ലോക്ഡൗൺ സമയത്താണ് യുവാവായ പ്രതി പെൺകുട്ടിക്ക് മെഗാ ആപ് എന്ന ആപ്ലിക്കേഷൻ പരിചയപ്പെടുത്തുന്നത്. സുരക്ഷിതമായ ആപ്പ് ആണെന്ന് പറഞ്ഞ ഇയാൾ ആപ് കുട്ടിയുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തു. പിന്നീട് യുവാവ് ആവശ്യപ്പെട്ടതനുസരിച്ച് കുട്ടി തന്റെ നഗ്‌ന ചിത്രങ്ങൾ ഇതിലേക്ക് അപ്ലോഡ് ചെയ്തു.
എടവണ്ണയിലെ സ്വകാര്യ സ്ഥാപനത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടവണ്ണ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റ് സിതാര ഷംസുദ്ദീൻ ഇയാളെ ഈ മാസം 25 വരെ റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയക്കുകയായിരുന്നു.