
പാലക്കാട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗ൪ഭിണിയാക്കിയ കേസിൽ 21 കാരന് 60 വ൪ഷം കഠിനതടവും പിഴയും ശിക്ഷ. എടത്തനാട്ടുകര വടമ്മണ്ണപുറം സ്വദേശി മുഹമ്മദ് അജാസിനെയാണ് കോടതി ദീർഘകാല തടവ് ശിക്ഷ നൽകിയത്. പാലക്കാട് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയുടെതാണ് വിധി. 60 വ൪ഷത്തെ കഠിന തടവിനൊപ്പം 20,000 രൂപ പിഴയും മുഹമ്മദ് അജാസിന് ചുമത്തിയിട്ടുണ്ട്. പിഴ തുക പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നൽകാനും ജഡ്ജ് ദിനേശ് എം.പിള്ള നിർദ്ദേശിച്ചു. 2021 ൽ പെൺകുട്ടി മണ്ണാ൪ക്കാട് പൊലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. 24 രേഖകൾ ഹാജരാക്കിയ കേസിൽ 15 സാക്ഷികളെയാണ് കോടതിയിൽ വിസ്തരിച്ചത്.
അതേസമയം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. സ്വമേധയാ പൊലീസ് കേസെടുക്കുകയായിരുന്നു. ഡിജിപിക്ക് ലഭിച്ച പരാതികളിൽ പറയുന്ന സ്ത്രീകളുടെ മൊഴിയെടുക്കാനും ക്രൈം ബ്രാഞ്ച് ശ്രമം ആരംഭിച്ചിട്ടുണ്ട്. രാഹുലിനെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിനാണ് ബിഎൻഎസിലെ വകുപ്പുകള്‍ ചേര്‍ത്താണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം