
തിരുവനന്തപുരം: നെല്ലിമൂട് കുഴിപ്പള്ളത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ നാലു പേര്‍ അറസ്റ്റിൽ. നെല്ലിമൂട് കുഴിപളളം സ്വദേശി മനുവെന്ന് വിളിക്കുന്ന മനോജ് (22) ആണ് കൊല്ലപ്പെട്ടത്. ബൈക്ക് ഇരപ്പിച്ച് ശബ്ദമുണ്ടാക്കിയതിനെ ചൊല്ലി അയല്‍വാസിയുമായി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അയല്‍വാസിയായ പൊടിയന്‍, മക്കളായ മിഥുന്‍, അമ്പാടി, പ്രായപൂര്‍ത്തിയാകാത്ത സുഹൃത്ത് എന്നിവരെ സംഭവത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
അമ്പാടിയുടെ ബൈക്ക് പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്നു മനുവിന്‍റെ വീടിനു മുന്നില്‍ വച്ചിരുന്നു. തുടര്‍ന്ന് സുഹൃത്ത് പെട്രോള്‍ വാങ്ങിക്കൊണ്ടുവന്ന് ബൈക്കില്‍ നിറച്ച ശേഷം ഇരിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ശബ്ദം കേട്ടുകൊണ്ട് പുറത്തേക്ക് വന്ന അയൽവാസി മനു ഇതിനെ ചോദ്യം ചെയ്തു. മനുവും അമ്പാടിയും തമ്മില്‍ മുന്‍പും ചെറിയ പ്രശ്‌നമുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ ഇടപെട്ടാണ് തർക്കം തീർത്തതെന്നും സമീപവാസികൾ പറയുന്നു. നട്ടുകാർ ഇടപെട്ടതോടെ അമ്പാടിയും സുഹൃത്തും ബൈക്കില്‍ വീട്ടിലേക്കു പോയി. എന്നാല്‍ മനു ഇവര്‍ക്കു പിന്നാലെ കത്തിയുമായി വീട്ടിലെത്തുകയായിരുന്നു.
ഇതോടെ വീട്ടിലുണ്ടായിരുന്ന അമ്പാടിയുടെ പിതാവ് ബിജു എന്ന പൊടിയന്‍, സഹോദരന്‍ മിഥുന്‍ എന്നിവരും പ്രശ്‌നത്തില്‍ ഇടപെട്ട് തർക്കം സംഘർഷത്തിലേക്കെത്തി. കയ്യേറ്റത്തിനിടെ അമ്പാടിയുടെ സുഹൃത്തിന് കൈയില്‍ മുറിവേറ്റു. തുടര്‍ന്നുള്ള സംഘര്‍ഷത്തിലാണ് മനുവിനു കുത്തേറ്റത്. മനു തന്നെ കൊണ്ടുവന്ന കത്തി കൊണ്ടുള്ള കുത്തേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് വിവരം. മനു മരിച്ച വിവരം അറിയാതെയാണ് അമ്പാടി കൈയ്ക്കു മുറിവേറ്റ സുഹൃത്തിനെയും കൊണ്ടു നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്. അതേസമയം, തന്നെ നാട്ടുകാര്‍ മനുവിനെയും ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ മനുവിന്‍റെ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് മനുവിന്‍റെ ബന്ധുക്കളും അമ്പാടിയുടെ സുഹൃത്തുക്കളും തമ്മില്‍ വലിയ സംഘര്‍ഷമുണ്ടായി.
ഇതോടെ സുരക്ഷാ ജീവനക്കാർ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അമ്പാടിയെയും സുഹൃത്തിനെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് ഇവരുടെയും നാട്ടുകാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്പാടിയുടെ പിതാവ് പൊടിയനെയും സഹോദരന്‍ മിഥുനെയും കസ്റ്റഡിയില്‍ എടുത്തത്. അതിനിടെ താനല്ല കൊന്നതെന്നും മനുവിന് കുത്തേറ്റ് കിടക്കുമ്പോൾ വെള്ളം നൽകിയത് മാത്രമാണ് താൻ ചെയ്തതെന്നും മിഥുൻ മാധ്യമങ്ങളോട് പറഞ്ഞതും പൊലീസിനെ കുഴപ്പിച്ചു. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ സംഘർഷത്തിന്‍റെ വിവരങ്ങൾ ലഭിക്കുകയും മിഥുനെ ഉൾപ്പടെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam