
കാട്ടാക്കട : തലസ്ഥാന ജില്ലയിൽ ചെക്ക് പോസ്റ്റുകളിൽ ജോലി നോക്കുന്ന എക്സൈസ് ജീവനക്കാർക്ക് അധിക ഡ്യൂട്ടി. മിക്ക ചെക്ക് പോസ്റ്റുകളിലും ഇരുപത്തിനാല് മണിക്കൂർ ജോലി നോക്കുന്നത് ഒരാൾ മാത്രം. കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്ക് പ്രദേശത്തെ ചെക്ക് പോസ്റ്റുകളില്‍ ജോലി നോക്കുന്ന എക്സൈസ് ജീവനക്കാരാണ് ഏറെയും ദുരിതം നേരിടുന്നത്.
ഇവയിൽ പല ചെക്ക് പോസ്റ്റുകളിലും ജീവനക്കാർക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യം പോലും ഇല്ലാത്ത സാഹചര്യമാണ്. തുറസായ സ്ഥലങ്ങളാണ് ഇത്തരം ചെക്ക് പോസ്റ്റുകളിൽ ഇവർക്ക് ആശ്രയം. സ്വച്ഛ ഭാരത് അഭിയാന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടു പിടിച്ച പ്രചാരണം നടക്കുമ്പോഴാണ് പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രഥമികാവശ്യത്തിന് സൗകര്യമില്ലാതെ വലയുന്നത്.
ഒറ്റയ്ക്കുള്ള ഡ്യൂട്ടി ഉദ്യോഗസ്ഥരുടെ മാനസീക സംഘർഷത്തിനും അപകടങ്ങൾക്കും ഇടയാക്കുമെന്ന പരാതികള്‍ പോലും അധികൃതർ ചെവി കൊള്ളുന്നില്ല. സംശയം തോന്നി കള്ളക്കടത്തുകാരെ തടഞ്ഞാൽ ജീവന് തന്നെ ആപത്താണെന്നതും ഇവർ നേരിടുന്ന പ്രശ്നമാണ്. മൈനര്‍ ചെക്കുപോസ്റ്റുകള്‍ വഴിയാണ് അന്യസംസ്ഥാനത്ത് നിന്നും ലഹരി വസ്തുക്കള്‍ ഉള്‍പ്പെടെ തലസ്ഥാന ജില്ലയിലേയ്ക്ക് എത്തുന്നതെന്ന പരാതി നിലനില്‍ക്കെയാണ് ഇത്തരം സ്ഥലങ്ങളിൽ ഒരാളെ മാത്രം നിയോഗിച്ചിരിക്കുന്നത്. ഇത് കടത്തുകാർക്ക് സൗകര്യമൊരുക്കാനെന്ന ആക്ഷേപവും നിലനിൽക്കുന്നു.
ചെക്കുപോസ്റ്റുകളില്‍ എക്സൈസ് ഇന്‍സ്പെക്ടറും രണ്ട് ഗാര്‍ഡുമാരേയുമാണ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കുന്നത്. എന്നാല്‍ ഇന്‍സ്പെക്ടര്‍മ്മാരുടെ സേവനം മണിക്കൂറുകള്‍ മാത്രമേ ഉണ്ടാകാറുള്ളൂവെന്നതും ഒരു ജീവനക്കാരന്‍ അവധിയില്‍ പ്രവേശിച്ചാല്‍ പകരം ആളെ നിയോഗിക്കാതെ രണ്ടാമത്തെയാള്‍ 24 മണിക്കൂറും ഒറ്റയ്ക്ക് ജോലി നോക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ഈ അവസരങ്ങളില്‍ ജീവനക്കാരന് രാത്രിയില്‍ അത്യാഹിതം സംഭവിച്ചാല്‍ നേരം പുലര്‍ന്നാലെ പുറം ലോകമറിയൂ. ചെക്കുപോസ്റ്റുകള്‍ക്ക് സമീപത്തെ മലീമസമായ സ്ഥലത്തെ താമസവും രാത്രിയിലെ ഉറക്കമില്ലായ്മയും കാരണം എക്സൈസ് ജീവനക്കാര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലുമാണ്. ചെക്ക് പോസ്റ്റുകളിലെ പരിശോധന കാര്യക്ഷമമാക്കുന്നതിന് നിരീക്ഷണ കാമറയും അനുബന്ധ സംവിധാനങ്ങളും ഉള്‍പ്പെട സ്ഥാപിക്കണമെന്നും മൊബൈല്‍ സ്ക്വാഡ് പ്രാവര്‍ത്തികമാക്കണമെന്നുള്ള ആവശ്യങ്ങള്‍ കാലങ്ങളായിയുണ്ടെങ്കിലും ഇപ്പോഴും അവ സര്‍ക്കാര്‍ നാടയില്‍ കുരുങ്ങിക്കിടക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam