ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കല്യാണ മേളം; ഇന്ന് രജിസ്ട്രര്‍ ചെയ്തത് 248 വിവാഹങ്ങള്‍

By Web TeamFirst Published Aug 21, 2022, 8:18 AM IST
Highlights

മൂന്നു കല്യാണ മണ്ഡപങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലുള്ളത്. തിരക്ക് കൂടിയതിനാല്‍ ഇതിന് പുറമെ രണ്ട് താത്കാലിക കല്യാണ മണ്ഡപങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് കല്യാണത്തിരക്ക്. ദേവസ്വത്തിന്‍റെ കണക്ക് പ്രകാരം 248 കല്യാണങ്ങളാണ് ഇന്ന് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. ശനിയാഴ്ച രാത്രി വരെയുള്ള ബുക്കിംഗ് ആണിത്.  തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. അഞ്ച് മണ്ഡപങ്ങളിലായാണ് വിവാഹങ്ങള്‍ നടക്കുക.  

മൂന്നു കല്യാണ മണ്ഡപങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലുള്ളത്. തിരക്ക് കൂടിയതിനാല്‍ ഇതിന് പുറമെ രണ്ട് താത്കാലിക കല്യാണ മണ്ഡപങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ മണ്ഡപങ്ങളിലും ഒരേ സമയം വിവാഹം നടത്താന്‍ കാര്‍മികരായി കോയ്മക്കാരെ നിയോഗിച്ചു. ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പടെ പരമാവധി 20 പേരെയാണ് കല്യാണ മണ്ഡലത്തിനു സമീപത്ത് പ്രവേശിപ്പിക്കുക. വിവാഹ രജിസ്ട്രേഷന് നഗരസഭാ ഓഫീസിലും പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. 

സമയക്കുറവ് മൂലം വിവാഹത്തിരക്ക് കൂടിയപ്പോൾ വിവാഹ ബുക്കിങ്ങ് നിറുത്തിവെക്കാന്‍ പോലും ദേവസ്വം തയ്യാറെടുത്തിരുന്നു. എന്നാൽ ഗുരുവായൂരപ്പൻ്റെ മുന്നിൽ താലികെട്ടണമെന്ന ഭക്തരുടെ താല്പര്യം മുൻനിർത്തി ദേവസ്വം ബുക്കിങ്ങ് ഒഴിവാക്കുന്നതിൽ നിന്നും പിന്മാറുകയായിരുന്നു. 2017ല്‍ ആണ് ഗുരുവായൂരില്‍ രെക്കോര്‍ഡ് കല്യാണങ്ങള്‍ നടന്നത്. 2017 ഓഗസ്റ്റ് 27ന് 277 കല്യാങ്ങളാണ് രജിസ്ട്രര്‍ ചെയ്തത്.  ഈ റേക്കോര്‍ഡ് എന്തായാലും ഇത്തവണ മറികടന്നിട്ടില്ല.

ചിങ്ങമാസത്തില്‍ ഏറ്റവും കൂടുതല്‍ മുഹൂര്‍ത്തങ്ങളുള്ള ദിവസമായതുകൊണ്ടും അവധി ദിവസം ആയതുകൊണ്ടുമാണ് ഇന്ന് ഇത്രയേറെ വിവാഹങ്ങള്‍ ഒരുമിച്ച് നടക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ ക്ഷേത്രത്തിലെ ചടങ്ങുകള്‍ അവസാനിക്കും. ഗുരുവായൂർ ക്ഷേത്രത്തിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ വിവാഹങ്ങള്‍ നടന്ന ദിവസമാണ് ഇന്ന്. ചിങ്ങമാസത്തിലെ ഏറ്റവും നല്ല മുഹൂർത്തം ഓഗസ്റ്റ് 21 ന് ആയതിനാലാണ് ഇത്രയധികം വിവാഹങ്ങള്‍ നടക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കല്യാണ തിരക്ക് പ്രമാണിച്ച് ഗുരുവായൂര്‍ നഗരത്തിലും പൊലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 

Read More : Malayalam News Live : ഗവർണർക്കെതിരായ പ്രമേയം: കേരള വിസിക്കെതിരെ നടപടി സാധ്യത

click me!