
കൊല്ലം: കൊല്ലത്ത് ഏഴിനം ഹൈബ്രിഡ് കഞ്ചാവും എൽഎസ്ഡി സ്റ്റാമ്പുകളുമായി 27 കാരൻ പിടിയിൽ. കല്ലുംതാഴം സ്വദേശി അവിനാശ് ശശിയാണ് എക്സൈസ് എൻഫോഴ്മെന്റ് സംഘത്തിന്റെ പിടിയിലായത്. ഉപയോഗിച്ച ശേഷമുളള കഞ്ചാവ് പ്രതി കവറുകളിലാക്കി സൂക്ഷിച്ചുരുന്നു. ഹൈബ്രിഡ് കഞ്ചാവുകളുടെ ആൽബമുണ്ടാക്കുകയായിരുന്നു പ്രതിയുടെ ഉദേശമെന്ന് എക്സൈസ് വ്യക്തമാക്കി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഇൻസ്പെക്ടർ സി.പി ദിലീപും സംഘവും കല്ലുംതാഴത്തെ അവിനാശ് ശശിയുടെ വീട്ടിൽ ഇന്നലെ രാത്രി പരിശോധന നടത്തിയത്. മുറിക്കുള്ളിൽ നിന്ന് 20 ഗ്രാം ഹൈബ്രിഡ് കഞ്ചാവുകൾ പിടിച്ചെടുത്തു. വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന വൈറ്റ് റാന്റ്സ്, ബ്ലാക്ക് ബെറി, സ്ട്രോൺ ആപ്പിൾ, കോപ്പർ കുഷ്, കുക്കീ ഗലാട്ടോ, മിഷിഗൺ, റെയിൻബോ ഷെർലറ്റ് എന്നീ കഞ്ചാവുകളാണ് പ്രതി ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി പേരെഴുതി സൂക്ഷിച്ചിരുന്നത്.
ഉപയോഗിക്കാനായി വാങ്ങുന്ന കഞ്ചാവുകളുടെ ആൽബമുണ്ടാക്കുകയായിരുന്നു പ്രതിയുടെ ഉദ്ദേശം. ഹൈബ്രിഡ് കഞ്ചാവിനൊപ്പം 89 മില്ലി ഗ്രാം എൽഎസ്ഡി സ്റ്റാമ്പും കണ്ടെടുത്തു. എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം ഈ വർഷം നടത്തുന്ന ആദ്യ എൽഎസ്ഡി വേട്ടയാണിത്. പ്രതിക്ക് ലഹരി മരുന്ന് കൈമാറിയത് ആരാണെന്നതിലും അന്വേഷണം തുടരുന്നു. അവിനാശ് എംഡിഎംഎ കേസുകളിലും പ്രതിയാണെന്ന് എക്സൈസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam