
കൽപ്പറ്റ: വയനാട്ടിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പൊഴുതന അച്ചൂരാനം അമ്പലക്കൊല്ലി വീട്ടിൽ എ. ശ്യാംജിത്ത് (28) നെയാണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്. ശനിയാഴ്ച വൈകിട്ടോടെ പിണങ്ങോട് വെച്ചാണ് ശ്യാംജിത്ത് പിടിയിലായത്. ഇയാളിൽ നിന്ന് 0.10 ഗ്രാം എംഡി എം എ പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മറ്റൊരു സംഭവത്തിൽ കാറിൽ എംഡിഎംഎ കടത്തുകയായിരുന്ന രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ സഹിതമാണ് പൊലീസ് പിടികൂടിയത്. കാറിന്‍റെ സൈഡ് മിററിൽ കടലാസിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. കയ്പമംഗലം ചളിങ്ങാട് സ്വദേശി ഫരീദ് (25), ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി സാബിത്ത് (21) എന്നിവരാണ് പിടിയിലായത്.
ബെംഗളൂരുവിൽ നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങൾ എടുത്ത് കൊണ്ടുവന്ന് കച്ചവടം നടത്തുന്നു എന്ന വ്യാജേനയാണ് ഇവർ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത് എന്ന് പൊലീസ് പറഞ്ഞു. ഇവർ ആർക്കൊക്കെയാണ് എംഡിഎംഎ നൽകിയിരുന്നത് എന്നും പൊലീസ് അന്വേഷിച്ചു വരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം