
കൊച്ചി: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സാബൂജ് ഷെയ്ഖ് (19), രാജ ഷെയ്ഖ് (20) എന്നിവരാണ് പിടിയിലായത്. ചാലക്കുടി റെയിൽവെ സ്റ്റേഷനിലാണ് രണ്ട് പേരും കഞ്ചാവുമായി ഇറങ്ങിയത്. തുടർന്ന് ഓൺലൈൻ ടാക്സി വിളിച്ച് പറവൂർ ഭാഗത്തേക്ക് വരികയായിരുന്നു. പൊലീസിൻ്റെ ശ്രദ്ധയിൽപ്പെടാതിരിക്കാനാണ് ഈ മാർഗം തിരഞ്ഞെടുത്തത്. ബാഗിൽ പ്രത്യേകം പായ്ക്ക് ചെയ്ത് വസ്ത്രങ്ങൾക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 3000 രൂപ നിരക്കിൽ വാങ്ങി പത്തിരട്ടിയിലധികം തുകയ്ക്കാണ് വിൽപ്പന നടത്തുന്നത്. കഞ്ചാവ് ഇവിടെ കൊണ്ടുവന്ന് കച്ചവടം നടത്തി അന്ന് തന്നെ മടങ്ങിപ്പോകുന്നതാണ് ഇവരുടെ രീതി. കുറച്ച് നാളുകളായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
റൂറൽ ജില്ലാ ഡാൻസാഫ് ടീമും, മുനമ്പം ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും, പറവൂർ പൊലീസും ചേർന്ന് പിടികൂടിയത്.
പ്രതികളിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും അന്വേഷിച്ചു വരുകയാണ്. ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശൻ്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം, ഡിവൈഎസ്പി എസ് ജയകൃഷ്ണൻ, പറവൂർ പൊലീസ് ഇൻസ്പെക്ടർ കെ സി ബൈജു, സബ് ഇൻസ്പെക്ടർ എംസി ഹരീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഈ വർഷം ഇതുവരെ റൂറൽ ജില്ലയിൽ 550 കിലോയോളം കഞ്ചാവാണ് പിടികൂടിയിട്ടുള്ളത്. 360ഓളം നർക്കോട്ട് കേസുകളിലായി 445 പേർ അറസ്റ്റിലായിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam