റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്തു; യുവാവിനെ പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവിന്‍റെ നേതൃത്വത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി

Published : Aug 02, 2026, 01:36 AM IST
Complaint

Synopsis

ആലപ്പുഴ നെടുമുടിയിൽ റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്ത യുവാവിനെ പഞ്ചായത്ത് മെമ്പറുടെ ഭർത്താവിന്‍റെ നേതൃത്വത്തിൽ കെട്ടിയിട്ട് മർദിച്ചതായി പരാതി. എന്നാൽ, യുവാവ് തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്നും സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്നും വനിതാ പഞ്ചായത്ത് അംഗം ആരോപിക്കുന്നു.

ആലപ്പുഴ: റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്തതിന്‍റെ പേരില്‍ യുവാവിനെ പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവിന്‍റെ നേതൃത്വത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി. ആലപ്പുഴ നെടുമുടിയില്‍ ഈ മാസം പതിനാറിന് ഉണ്ടായ സംഭവത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്ന പരാതിയുമായി മര്‍ദനമേറ്റ യുവാവിന്‍റെ കുടുംബം ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. എന്നാല്‍ കുടിവെളള പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ യുവാവ് നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുകയാണെന്നും തന്നെ ആക്രമിക്കാന്‍ യുവാവ് ശ്രമിച്ചെന്നും വനിതാ പഞ്ചായത്ത് അംഗവും വാദിക്കുന്നു.

കുടിവെളള പൈപ്പിന്‍റെ അറ്റകുറ്റപ്പണിക്കായി നെടുമുടി പഞ്ചായത്തിന്‍റെ രണ്ടാം വാര്‍ഡിലെ റോഡ് വെട്ടിപ്പൊളിക്കുന്നതിനിടെ ഈ മാസം പത്താം തീയതി പഞ്ചായത്ത് അംഗം പ്രതിഭയും നാട്ടുകാരനായ നിമീഷ് എന്ന യുവാവും തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. മെമ്പര്‍ അനധികൃതമായിട്ടാണ് റോഡ് വെട്ടിപ്പൊളിക്കുന്നതെന്ന ആരോപണത്തോടെ നിമീഷ് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച ഈ വീഡിയോ ഏതാണ്ട് അഞ്ചു ലക്ഷത്തിലേറെ പേരാണ് കണ്ടത്. ഈ വീഡിയോ പോസ്റ്റ് ചെയ്തതിന്‍റെ വൈരാഗ്യത്തില്‍ പഞ്ചായത്ത് അംഗം പ്രതിഭയുടെ ഭര്‍ത്താവും മകനും മകന്‍റെ കൂട്ടുകാരനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നാണ് നിമീഷിന്‍റെ പരാതി.

ചെറുപ്പത്തില്‍ ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായയാളാണ് നിമീഷ്. നിമീഷിനെ കയറുപയോഗിച്ച് കെട്ടിവരിഞ്ഞ ശേഷം ക്രൂരമായി ഇടിച്ചെന്നും തലയിലും കണ്ണിലുമടക്കം ശരീരമാസകലം പരിക്കേറ്റെന്നും കുടുംബം പറയുന്നു. സിപിഎംകാരിയായ പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ പാര്‍ട്ടി സമ്മര്‍ദമുണ്ടായിട്ടുണ്ടോ എന്ന സംശയവും അവര്‍ പങ്കുവയ്ക്കുന്നു. നിരന്തരം മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിക്കുന്നയാളാണ് നിമീഷെന്ന് പഞ്ചായത്ത് അംഗം പ്രതിഭ പറഞ്ഞു. നാല് കുടുംബങ്ങളുടെ കുടിവെളള പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ച ഘട്ടത്തില്‍ അകാരണമായി പ്രകോപനമുണ്ടാക്കി വീഡിയോ ചിത്രീകരിച്ച് തന്നെ അപമാനിക്കുകയായിരുന്നു നിമീഷെന്നും പ്രതിഭ വിശദീകരിക്കുന്നു. കത്തിയുമായി തന്നെ ആക്രമിക്കാന്‍ നിമീഷ് ശ്രമിച്ചിരുന്നതായും പ്രതിഭ ആരോപിച്ചു.

നിമീഷിനെ ആക്രമിച്ച കേസില്‍ പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവ് ഷിനുക്കുട്ടനും മകനുമടക്കം കേസിലെ മൂന്നു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. എന്നാല്‍ അങ്ങിനെയൊരു അറസ്റ്റ് ഉണ്ടായ കാര്യം പൊലീസ് അറിയിച്ചിട്ടില്ലെന്ന് നിമീഷും കുടുംബവും പറയുന്നു. തലയിലടക്കം പരിക്കേറ്റെന്ന് വ്യക്തമായിട്ടും ദുര്‍ബല വകുപ്പുകള്‍ ഇട്ടത് പ്രതികളെ രക്ഷിക്കാനാണെന്നും അവര്‍ ആരോപിക്കുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മലപ്പുറത്ത് കടകളിൽ കയറി ഉടമയുടെ പരിചയക്കാരൻ എന്ന് പറഞ്ഞ് തട്ടിപ്പ്, പണവും ബൈക്കും പോയെന്ന് പരാതി
കണ്ണൂരിൽ യാത്രാബസ് വെള്ളത്തിൽ കുടുങ്ങി; യാത്രക്കാരെ രക്ഷപ്പെടുത്തി, 3 മണിക്കൂറിന് ശേഷം ബസ് കരയ്ക്കെത്തിച്ചു