
മലപ്പുറം: പരപ്പനങ്ങാടിയിൽ കഴിഞ്ഞ ദിവസം സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സൗപർണിക (35) കബളിപ്പിച്ചത് നിരവധി പേരെ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നേിരവധി കേസുകളുണ്ട്. 2019 മുതൽ പ്രതി സമാനരീതിയിൽ തട്ടിപ്പ് നടത്തിയിരുന്നതായാണ് വിവരം. ചിറമംഗലം സ്വദേശി രാജേഷും മറ്റുരണ്ടുപേരും നൽകിയ പരാതിയിലാണ് യുവതിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. നാല് ശതമാനം പലിശ നിരക്കിൽ അഞ്ച് ലക്ഷം രൂപ വായ്പ അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് 20000 രൂപ വീതം നൂറുക്കണക്കിനാളുകളിൽ നിന്ന് തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
10 ലക്ഷം രൂപ ലോൺ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 40,000 രൂപ കൈപ്പറ്റി കബളിപ്പിച്ചെന്നാണ് രാജേഷിന്റെ പരാതി. 6 ശതമാനം പലിശനിരക്കിൽ പത്ത് ലക്ഷം രൂപ 72 പ്രവർത്തി ദിവസത്തിനുള്ളിൽ ലഭിക്കുമെന്നും 18 വർഷംകൊണ്ട് അടച്ച് തീർത്താൽ മതിയെന്നുമാണ് ഇവർ നൽകുന്ന വാഗ്ദാനം. ലോണിന് അഞ്ച് ലക്ഷം രൂപക്ക് 20,000 രൂപയാണ് കമ്മീഷൻ നൽകേണ്ടത്. പത്ത് ലക്ഷം രൂപക്ക് 37000 രൂപ നേരിട്ടും 3000 രൂപ ഗൂഗിൾ പേ വഴിയുമാണ് രാജേഷ് പണം നൽകിയത്. ശ്രീലക്ഷ്മി കോൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ പേരിലാണ് സൗപർണിക ഇടപാടുകാരെ സമീപിച്ചിരുന്നത്.
കോഴിക്കോട് ജില്ലയിൽ പൊലീസ്. റിട്ട. പൊലീസ് സൂപ്രണ്ട്, റിട്ട. കരസേന ക്യാപ്റ്റൻ, റിട്ട. ജിയോളജിസ്റ്റ് തുടങ്ങിയവരെ കബളിപ്പിച്ച കേസുകളും ഇവരുടെ പേരിലുണ്ട്. കാലിക്കറ്റ് സർവകലാശാല, എം.ജി. സർവകലാശാല എന്നിവിടങ്ങളിലെ വകുപ്പുകളിൽ ഡേറ്റ എൻട്രി ജോലിയുടെ കരാർ ലഭിക്കാനെന്ന വ്യാജേനയാണ് അന്ന് തട്ടിപ്പുനടത്തിയത്. റിട്ട. പൊലീസ് സൂപ്രണ്ടിന്റേത് മാത്രം അഞ്ചേമുക്കാൽ ലക്ഷം തട്ടിയിട്ടുണ്ട്. ഇതിന് ചേവായൂർ പൊലീസിൽ കേസുമുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam