
തിരുവനന്തപുരം: ഇരു ചക്രവാഹനം ഓടിക്കാൻ പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിരുവല്ലം പാച്ചല്ലൂർ മണിമന്ദിരത്തിൽ എസ്. മണികണ്ഠൻറെ ഭാര്യ ആർ. സുനിത (42) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 28 ന് രാത്രി ഏഴുമണിയോടെ വെങ്ങാനൂർ ഗ്രൗണ്ടിന് സമീപം ആണ് അപകടം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സുനിതക്കൊപ്പം വാഹനം ഓടിക്കാൻ പരിശീലനം നൽകുകയായിരുന്നു മുല്ലൂർ ശാന്തിപുരം സ്വദേശി ഷാജി (39) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ സംഭവ ദിവസം രാത്രി തന്നെ മരിച്ചിരുന്നു.
സുനിത സ്കൂട്ടർ ഓടിക്കാൻ പരിശീലിച്ച ശേഷം തിരികെ മടങ്ങവേ മൺതിട്ടയ്ക്ക് മുകളിൽ കയറി നിയന്ത്രണം തെറ്റിയ സ്കൂട്ടർ സമീപത്തെ വീടിൻ്റെ മതിലിൽ ഇടിച്ചു കയറുകയായിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. സംഭവ സമയം ഷാജിയാണ് സ്കൂട്ടർ ഓടിച്ചിരുന്നതെന്ന് വിഴിഞ്ഞം പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു.
സാരമായി പരിക്ക് പറ്റിയ ഇരുവരെയും ഉടൻ നാട്ടുകാർ 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സുനിത ഞായറാഴ്ച രാവിലെ 9 മണിയോടെ മരിക്കുകയായിരുന്നു. മക്കൾ: ദർശിനി, ആദർശ്. വിഴിഞ്ഞം പൊലീസ് കേസ് എടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam