
തൃശൂർ: പെട്ടെന്നൊരു നിമിഷത്തിൽ 55,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നു. തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് പുറകെ ഫോൺ വിളിയും വരുന്നു. കേൾക്കുമ്പോൾ തന്നെ വശപ്പിശക് തോന്നുന്നില്ലേ. ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്ന ഇക്കാലത്ത് ഇങ്ങനെയൊരു അവസ്ഥ വന്നാൽ എന്തു ചെയ്യും. ഇടുക്കി വണ്ടൻമേട് സ്വദേശിക്കും തൃശൂർ സ്വദേശിക്കുമാണ് ഇങ്ങനെയൊരനുഭവമുണ്ടായത്.
ഇടുക്കി വണ്ടൻമേട് സ്വദേശി വെട്ടിത്താനം സിജുവിന്റെ മകൻ ജോയലിന്റെ അക്കൗണ്ടിലേക്കാണ് കഴിഞ്ഞ ദിവസം ഗൂഗിൾ പേ വഴി 55,000 രൂപ എത്തിയത്. തൊട്ടുപിന്നാലെ തൃശൂരിൽ നിന്നാണെന്ന് പറഞ്ഞൊരു ഫോൺ വിളിയും വന്നു. മറ്റൊരു അക്കൗണ്ടിലേക്ക് അയച്ച പണം നമ്പർ മാറി എത്തിയതാണെന്നും മടക്കി നൽകണമെന്നുമായിരുന്നു ആവശ്യം. തൃശൂർ സ്വദേശിയും ബിസിനസുകാരനുമായ പരമേശ്വരനാണ് വിളിച്ചത്. മകൻ ഇക്കാര്യം സിജുവിനെ അറിയിച്ചു. അപ്പോഴാണ് കുറച്ചുപണം അക്കൗണ്ടിലേക്കു നിക്ഷേപിച്ച ശേഷം അത് തിരികെ ആവശ്യപ്പെടുകയും മടക്കി അയയ്ക്കുമ്പോൾ അക്കൗണ്ടിലുള്ള പണം പൂർണമായി നഷ്ടമാകുകയും ചെയ്യുന്ന തട്ടിപ്പിനെക്കുറിച്ച് സിജുവിന് ഓർമ്മ വന്നത്. തട്ടിപ്പിന് ഇരയാകാതിരിക്കാൻ മകന്റെ അക്കൗണ്ടിലേക്ക് വന്ന പണം സിജു സ്വന്തം അക്കൗണ്ടിലേക്കു മാറ്റി. തുടർന്നു വണ്ടൻമേട് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു.
Read More.... വൃദ്ധ ദമ്പതികളെ ചെറുമകൻ കൊന്നത് വെട്ടുകത്തിയും വലിയ കത്രികയും ഉപയോഗിച്ച്; കൊല പണത്തിന് വേണ്ടി, തെളിവെടുപ്പ്
സിജുവിൻറെയും വണ്ടന്മേട് പൊലീസിൻറെയും നിർദ്ദേശ പ്രകാരം പരമേശ്വരൻ തൃശൂർ വരന്തരപ്പിള്ളി പൊലീസിനെ വിവരം അറിയിച്ചു. അവിടെ നിന്നും വണ്ടന്മേട് സ്റ്റേഷനിലേക്ക് സന്ദേശമെത്തിയതോടെയാണ് തട്ടിപ്പല്ലെന്ന് മനസ്സിലായത്. വണ്ടന്മേട് പോലീസിൻറെ സാന്നിധ്യത്തിൽ പണം കൈമാറാമെന്ന് സിജു അറിയച്ചതിനെ തുടർന്ന് പരമേശ്വരനെത്തി പണം കൈപ്പറ്റി.