
കൊച്ചി: പെരുമ്പാവൂർ എക്സൈസ് റേഞ്ച് സംഘം താന്നിപ്പുഴയിൽ നിന്നും ഇന്നലെ അർദ്ധരാത്രിയിൽ പിടികൂടിയത് വിപണിയിൽ രണ്ടര ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഹെറോയിൻ. വെസ്റ്റ് ബംഗാൾ സ്വദേശി സോണ മൊല്ല (43) എന്നയാളെയാണ് എക്സൈസ് സംഘം സാഹസികമായി പിടികൂടിയത്. ചെറിയ അളവ് പോലും കൈവശം വച്ചാൽ 10 വർഷം വരെ തടവും ഒരു ലക്ഷത്തോളം രൂപ പിഴയും കിട്ടാവുന്ന കുറ്റകൃത്യമായിരിക്കെ ഇയാളിൽ നിന്നും 52 ഗ്രാം ഹെറോയിൻ ആണ് കണ്ടെത്തിയത്.
എക്സൈസ് ഇൻസ്പെക്ടർ എം. മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരപ്രകാരം ഇയാൾ കുറച്ച് ദിവസങ്ങളായി എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. നാട്ടിൽ നിന്നും ചെറിയ തുകയ്ക്ക് വിമാന മാർഗം ഒളിപ്പിച്ചു കടത്തി എത്തിക്കുന്ന ഹെറോയിൻ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിൽപ്പന നടത്തിവരുകയായിരുന്നു. കെട്ടിടം പണിക്കായി എന്ന വ്യാജേനെ താന്നിപ്പുഴയിൽ താമസിച്ചു വന്ന പ്രതി ലഹരി വിറ്റു കിട്ടുന്ന പണം ആർഭാട ജീവിതത്തിനായിട്ടാണ് ചെലവഴിച്ചിരുന്നത്.
പ്രതിയിൽ നിന്നും ലഭിച്ച വിവരങ്ങൾക്കനുസൃതമായി വരും ദിവസങ്ങളിൽ പ്രദേശത്ത് പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് റേഞ്ച് ഇൻസ്പെക്ടർ അറിയിച്ചു. തുടർ നടപടികൾക്കായി പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇന്നേ ദിവസം തന്നെ പെരുമ്പാവൂർ ടൌൺ കരയിൽ ഗാന്ധി ബസാർ ബിൽഡിംഗ് കോമ്പ്ലക്സിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് കാട് പിടിച്ച കിടക്കുന്ന സ്ഥലത്തു നിന്നും ഉദ്ദേശം 220 സെ.മീറ്റർ ഉയരമുള്ള ഒരു കഞ്ചാവ് ചെടിയും എക്സൈസ് റേഞ്ച് പാർട്ടി കണ്ടെത്തിയിരുന്നു. എക്സൈസ് ഇൻസ്പെക്ടർ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻറിവ് ഓഫീസർ പി കെ വിജയൻ, വി എൻ ഷൈജു, സിവിൽ എക്സൈസ് ഓഫീസർ കൃഷ്ണദാസ് സി വി എന്നിവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam