
കല്‍പ്പറ്റ: സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ വയനാട്ടിലെ ചിത്രമൂലയില്‍ എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്. വന്‍ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്ത്. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡായ ചിത്രമൂലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 208 വോട്ടിന്റെ ഭൂരപക്ഷത്തിലാണ് മുസ്ലീംലീഗില്‍ നിന്നുള്ള റഷീദ് കമ്മിച്ചാല്‍ വിജയിച്ചുകയറിയത്. എല്‍ഡിഎഫില്‍ നിന്നും മത്സരിച്ച സിപിഎമ്മിലെ പ്രവീണ്‍ കുമാറിനെയാണ് റഷീദ് തോല്‍പ്പിച്ചത്.
എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ വന്‍ ഭൂരിപക്ഷത്തോടെയുണ്ടായ വിജയത്തില്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ മ്ലാനതയിലാണ്. ചിത്രമൂലയില്‍ ആകെയുള്ള 1258 വോട്ടുകളില്‍ 1052 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ റഷീദ് കമ്മിച്ചാലിന് 611 ഉം, പ്രവീണ്‍ കുമാറിന് 403 വോട്ടുമാണ് ലഭിച്ചു. ബിജെപിയിലെ രമ വിജയന് 31 വോട്ടുകള്‍ മാത്രമാണ് നേടാനായത്. സ്വതന്ത്രനായി മത്സരിച്ച റഷീദ് ഏഴ് വോട്ടുകളും നേടി. എല്‍ഡിഎഫില്‍ നിന്നുള്ള പഞ്ചായത്ത് അംഗം ശശീന്ദ്രന്റെ മരണത്തെ തുടര്‍ന്നാണ് ചിത്രമൂലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.
അതേ സമയം തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ എല്ലാം മികവാര്‍ന്ന വിജയം നേടാനായതിന്റെ ആത്മവിശ്വാസം എല്‍ഡിഎഫിനുണ്ടായിരുന്നെങ്കിലും ഫലം വന്നപ്പോഴുണ്ടായ വന്‍വീഴ്ച പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണെങ്കിലും തിളങ്ങുന്ന വിജയം നേടാനായതിന്റെ ആഹ്ലാദതിമിര്‍പ്പിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍. വിജയത്തെ തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി. ടി സിദ്ദിഖ് എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥാനാര്‍ഥിയെ അഭിനന്ദിക്കാനായി എത്തി.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി എൽഡിഎഫിന്റെ 7 വാർഡുകളടക്കം എട്ട് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam