
തിരുവനന്തപുരം: മന്ത്രവാദത്തിന്റെ മറവില്‍ ലഹരി വസ്തുക്കൾ കച്ചവടം നടത്തി വന്നയാള്‍ അറസ്റ്റില്‍. വട്ടപ്പാറ വേറ്റിനാട് മാതുശേരിവീട്ടില് സുരേന്ദ്രനെയാണ് (54) ഡാന്‍സാഫ് ടീമും വട്ടപ്പാറ പൊലീസും ചേര്‍ന്ന് പിടികൂടിയത്. വട്ടപ്പാറ, കന്യാകുളങ്ങര പ്രദേശങ്ങളിലെ സ്കൂള്‍ കുട്ടികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് ലഹരി ഉൽപന്നങ്ങള് വിൽപന നടത്തിയിരുന്ന ഇയാള്‍ വേറ്റിനാട് മന്ത്രവാദകേന്ദ്രവും സ്ഥാപിച്ചിരുന്നു.
ഇതിന്റെ മറവിലായിരുന്നു ലഹരി ഉൽപന്നങ്ങള് വിറ്റിരുന്നത്. വിദ്യാർഥികള്‍ക്ക് ലഹരിവസ്തുക്കള്‍ വിൽപന നടത്തിവരുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏതാനും നാളുകളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലില്‍ വീടിന് പിറകുവശത്ത് ഒളിപ്പിച്ചുവെച്ചിരുന്ന 200 ഗ്രാം കഞ്ചാവും 2.06 ഗ്രാം എം.ഡി.എം.എയും കണ്ടെത്തിയിരുന്നു.
റൂറല്‍ എസ്.പി കിരണ്‍ നാരായണിന്റെ നിര്‍ദേശപ്രകാരം നെടുമങ്ങാട് ഡിവൈ.എസ്.പി കെ.എസ്. അരുണിന്റ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീമും വട്ടപ്പാറ സി.ഐ ശ്രീജിത്ത്, എസ്.ഐ. ബിനി മോള്, സുനില്‍കുമാര്‍, സി.പി.ഒ റെജി, ഷാഡോ പൊലീസ് ഉദ്യോഗസ്ഥരായ സജുകുമാര്‍, സതികുമാര്‍, ഉമേഷ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam