വീട്ടമ്മയുടെ താലിമാല ഉൾപ്പടെ 5 പവൻ സ്വർണവും പ്രാർത്ഥനയുടെ ചിലവ് എന്ന് പറഞ്ഞ് പല തവണയായി 1.75 ലക്ഷം രൂപയുമാണ് അഷ്റഫ് മാന്നാർ സ്വദേശിയായ വീട്ടമ്മയിൽ നിന്നും കൈക്കലാക്കിയത്. പരാതിയെ തുടർന്ന് പൊലീസ് ഇയാളെ കണ്ണൂരിൽ നിന്നും പിടികൂടുകയായിരുന്നു.

ആലപ്പുഴ: വീട്ടമ്മയുടെ പക്കൽ നിന്ന് ലക്ഷങ്ങളും 5 പവനോളം സ്വർണവും തട്ടിയ ആൾ അറസ്റ്റിൽ. കണ്ണൂർ, മാവിലായി പൊതുവാഞ്ചേരി ചെറിയാണ്ടി പുതിയ പുരയിൽ അഷ്‌റഫ് (52) ആണ് മാന്നാർ പൊലീസിന്‍റെ പിടിയിലായത്. കുടുംബ പ്രശ്നങ്ങൾ പ്രാർത്ഥനയിലൂടെ മാറ്റി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വീട്ടമ്മയുടെ താലിമാല ഉൾപ്പടെ 5 പവൻ സ്വർണവും പ്രാർത്ഥനയുടെ ചിലവ് എന്ന് പറഞ്ഞ് പല തവണയായി 1.75 ലക്ഷം രൂപയുമാണ് അഷ്റഫ് മാന്നാർ സ്വദേശിയായ വീട്ടമ്മയിൽ നിന്നും കൈക്കലാക്കിയത്.

വീട്ടമ്മയുടെ കണ്ണൂരിലുള്ള ബന്ധു വഴിയുള്ള പരിചയത്തിൽ കുടുംബ വഴക്കിനെ പറ്റി അഷ്‌റഫിനോട് സംസാരിച്ചതിനെ തുടർന്നാണ് പ്രാർത്ഥനയിലൂടെ പ്രശ്നങ്ങൾ മാറ്റി തരാമെന്നും പറഞ്ഞ് സ്വർണവും പണവും തട്ടിയെടുത്തതെന്ന് വീട്ടമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാന്നാർ പൊലീസ് ഇൻസ്പെക്ടർ ബിജു എസ്.വിയുടെ നേതൃത്വത്തിൽ എസ്.ഐ സജിത്മോൻ എ.എസ്.ഐ റിയാസ്, സി.പി.ഒമാരായ അരുൺ ഭാസ്കർ, സുമേഷ് എന്നിവരടങ്ങുന്ന സംഘം കണ്ണൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.