
ആനയറ: 58കാരിയുടെ മരണത്തിൽ നെഞ്ചുലഞ്ഞ് സംസ്കാര സമയത്ത് 64കാരനായ ഭർത്താവ്. അഞ്ച് മാസത്തിനിപ്പുറം പാർക്കിൻസൺസ് രോഗമുള്ള വീട്ടമ്മയുടെ കൊലപാതകത്തിൽ അറസ്റ്റിലായി വിമുക്ത ഭടൻ കൂടിയായ ഭർത്താവ്. ആനയറ കിംസ് ആശുപത്രിക്കു സമീപം ഈറോഡ് ഹൗസിൽ എസ് ഷീല മരിച്ച സംഭവത്തിലാണ് ഭർത്താവ് കെ വിധുവിനെ പൊലീസ് പിടികൂടിയത്. വിധു ഭാര്യ ഷീലയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയത്. രോഗിയായ ഭാര്യ കട്ടിലിൽ നിന്ന് തറയിൽ തലയിടിച്ച് വീണ് മരണപ്പെട്ടുവെന്നായിരുന്നു 64കാരൻ ബന്ധുക്കളോടും നാട്ടുകാരോടും വിശദമാക്കിയിരുന്നത്.
മറ്റൊരു സ്ത്രീയുമായി അടുപ്പം ഉണ്ടെന്നും ഈ ബന്ധത്തിന് രോഗിയായ ഭാര്യ തടസ്സമാണെന്നും അതിനാലാണ് കൊലപ്പെടുത്തിയെന്നുമാണ് ചോദ്യം ചെയ്യലിൽ ഇയാൾ വിശദമാക്കിയത്. 2024 സെപ്റ്റംബർ 26ന് ആയിരുന്നു ഷീല മരിച്ചത്. ഭാര്യ ഏറെനാളായി ചികിത്സയിലാണെന്നും ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചതെന്നതുകൂടി പരിഗണിച്ച് പോസ്റ്റ്മോർട്ടം ഒഴിവാക്കണമെന്നും വിധു ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷീലയുടെ മരണത്തിൽ മക്കളിൽ ചിലർ ബന്ധുക്കളോട് സംശയം പ്രകടിപ്പിച്ചെങ്കിലും തക്കതായ തെളിവുകൾ ഇല്ലാത്തതിനാൽ പരാതി നൽകിയില്ല.
പിന്നീട് പോസ്റ്റ്മോർട്ടത്തിന് ഒടുവിലാണ് മരണത്തിൽ സംശയം ഉയർന്നത്. തെളിവുകൾ ലഭ്യമായതിനൊടുവിൽ വ്യാഴാഴ്ച വൈകിട്ടോടെയാണ് പ്രതിയെ പിടികൂടിയത്. രാത്രി അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴക്കൂട്ടം സൈബർസിറ്റി അസി.കമ്മിഷണർ ജെ.കെ.ദിനിൽ, മെഡിക്കൽകോളജ് എസ്എച്ച്ഒ ബി.എം.ഷാഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. രോഗബാധിതയാവും മുൻപ് തന്നെ ഭർത്താവിന് കാമുകിയുള്ള വിവരം അറിഞ്ഞിരുന്നത് ഷീല ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായി വിധു ഇവരെ മർദ്ദിച്ചിരുന്നു. മുൻപും ഷീലയെ വധിക്കാൻ ശ്രമിച്ചിരുന്നതായും ഇയാൾ പൊലീസിനോട് വിശദമാക്കി.
കൊലപാതകത്തിന് ശേഷം കട്ടിലിൽ നിന്ന് വീണ് ഭാര്യയുടെ ബോധം പോയെന്ന് ഇയാൾ അയൽവാസികളേയും ബന്ധുക്കളേയും വിശ്വസിപ്പിച്ചു. പോസ്റ്റ്മോർട്ടം നടത്തരുതെന്ന ആവശ്യം തള്ളിയപ്പോഴും വിധു പതറയില്ല. സംസ്കാര മരണാനന്തര ചടങ്ങുകളിൽ ഭാര്യയുടെ മരണത്തിൽ അതീവ വേദനയുള്ളയാളേപ്പോലെയായിരുന്നു ഇയാളുടെ പെരുമാറ്റം. വാട്ട്സ്ആപ്പിലെ പ്രൊഫൈൽ ചിത്രം ഭാര്യയ്ക്കൊപ്പമുള്ള ചിത്രം ആക്കുകയും ചെയ്ത 64കാരൻ പിടിക്കപ്പെടില്ലെന്ന് ഉറപ്പിച്ച് കഴിയുമ്പോഴാണ് അറസ്റ്റ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam