
കോഴിക്കോട്: മുക്കത്ത് വിൽപ്പനക്കായി കൊണ്ടുവന്ന അരക്കിലോഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. ‘കൊണ്ടോട്ടികാക്ക' എന്നറിയപ്പെടുന്ന അരിക്കോട് മൂർക്കനാട് സ്വദേശി ചെമ്പൻതൊടിക മുഹമ്മദാലിയെ(64) ആണ് മുക്കം പൊലീസ് പിടികൂടിയത്. കഴിഞ്ഞ കുറച്ചു നാളുകളായി വൻതോതിൽ കഞ്ചാവ് ശേഖരിച്ച് മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, ഓമശേരി തുടങ്ങിയ സ്ഥലങ്ങളിൽ ആവശ്യക്കാർക്ക് ചില്ലറ വിൽപ്പന നടത്തിവരികയായിരുന്ന ഇയാളെ താമരശേരി ഡിവൈ.എസ്.പി യുടെ നിർദേശപ്രകാരം ഓപ്പറേഷൻ ഗഞ്ച ഹണ്ടിന്റെ ഭാഗമായി നിരീക്ഷിച്ചു വരികയായിരുന്നു.
ഇന്ന് രാവിലെ മുക്കം ഇൻസ്പെക്ടർ കെ.പി അഭിലാഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുക്കത്തും പരിസരങ്ങളിലും പ്രത്യേക അന്വേഷണ സംഘം നിരീക്ഷണം നടത്തി വരുന്നതിനിടയിലാണ് മുക്കം വെന്റ് പൈപ്പ് പാലത്തിന് സമീപത്ത് വെച്ച് ഇയാൾ പിടിയിലായത്. കൊവിഡ് ഭീതികാരണം പലസ്ഥലങ്ങളിലും കണ്ടെയ്ൻമെന്റ് സോണുകളായതിനാൽ മദ്യ ലഭ്യത കുറഞ്ഞ തോടെയാണ് കഞ്ചാവിന് ആവശ്യക്കാരേറിയത്.
ഓണം പ്രമാണിച്ച് ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയുന്നതിനായി കോഴിക്കോട് റൂറൽ ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസിന്റെ നിർദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ച് തിരിച്ചിൽ നടത്തി വരുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. മൂന്നു വർഷം മുമ്പ് ഇയാളെ കഞ്ചാവുമായി മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ വെച്ചു പിടികൂടിയിരുന്നു.
മുക്കം ഇൻസ്പെക്ടർ കെ.പി അഭിലാഷിന്റെ നേതൃത്വത്തിൽ എസ്ഐ മജീദ് എ എ സലീം മുട്ടത്ത്, സീനിയർ സിവിൽ പൊലിസ് ഓഫിസറായ ശ്രീജേഷ് സിവിൽ പൊലി ഓഫിസറായ ഷെഫീഖ് നീലി യാനിക്കൽ, ശ്രീകാന്ത്, ഹോംഗാർഡ് ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam