തിരുവനന്തപുരം കോര്‍പറേഷൻ അനധികൃത സ്പാകൾക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കുന്നു. ലൈസൻസില്ലാതെ പ്രവർത്തിച്ച 'സ്പർശൻ വെൽനെസ്' എന്ന സ്പാ നഗരസഭ പൂട്ടിയതിന് പിന്നാലെ, ക്രോസ് മസാജിംഗ് അനുവദിക്കില്ലെന്നും മേയർ വ്യക്തമാക്കി.
തിരുവനന്തപുരം: അനധികൃത സ്പാ വിഷയത്തില്‍ കടുത്ത നടപടികളിലേക്ക് കടക്കാൻ തിരുവനന്തപുരം കോര്‍പറേഷൻ. എത്ര സ്പാകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് രേഖകൾ പരിശോധിക്കുമെന്ന് മേയര്‍ വി വി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചില ഗുണ്ടകൾ സ്പാകൾക്ക് സംരക്ഷണം നൽകുന്നുണ്ടന്ന വിവരമുണ്ട്. ഏത് കൊലകൊമ്പൻ സ്പാ നടത്തിയാലും നടപടിയുണ്ടാകും. ക്രോസ് മസാജിംഗ് അനുവദിക്കില്ല. പരിശീലനം നേടിയവർ സ്പാലുണ്ടാകണം. ഈ നഗരത്തെ മോശമാക്കാൻ കഴിയില്ല. പൊലീസാണ് ഇക്കാര്യത്തിൽ കൂടുതൽ നടപടിയെടുക്കേണ്ടതെന്നും മേയർ വ്യക്തമാക്കി.
ലൈസൻസില്ലാത്ത സ്പായ്ക്ക് പൂട്ടുവീണു
തലസ്ഥാനത്തിന്‍റെ ഹൃദയഭാഗത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്പായ്ക്ക് പൂട്ടുവീണിരുന്നു. തിരുവനന്തപുരം സ്റ്റാച്യുവിലെ 'സ്പർശൻ വെൽനെസ്' സ്പായിൽ നഗരസഭ മിന്നൽ പരിശോധന നടത്തി. 23 കാരിയുടെ പരാതിയിലായിരുന്നു നടപടി. പരാതി ലഭിച്ച ഉടൻ തന്നെ അധികൃതർ കർശന നടപടികൾ സ്വീകരിച്ചു. വലിയ നിയമലംഘനമാണ് ഈ സ്പായുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്. ലൈസൻസില്ലാതെ പ്രവർത്തിച്ച സ്പായുടെ ഒരു വിഭാഗം ഉദ്യോഗസ്ഥർ പൂട്ടി. തിരുവനന്തപുരം മേയർ വി വി രാജേഷിന്‍റെ വാർത്താസമ്മേളനത്തിന് പിന്നാലെയാണ് സെക്രട്ടറിയേറ്റിന് നേരെ എതിർവശത്ത് പ്രവർത്തിക്കുന്ന സ്പർശൻ വെൽനെസ് സ്പായിൽ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പിന്നാലെ പൊലീസും സ്ഥലത്തെത്തി.
പരിശോധനയിൽ കേന്ദ്രത്തിലെ പ്രീമിയം വിഭാഗം കെട്ടിടം പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെയെന്ന് കണ്ടെത്തി. ഈ വിഭാഗം അന്വേഷണത്തിന്‍റെ ഭാഗമായി പൂട്ടി. ക്രോസ് മസാജിങ് നടക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കും എന്ന് നഗരസഭ ഉദ്യോഗസ്ഥർ അറിയിച്ചു. യുവതിയുടെ പരാതി പൊലീസിനെ അറിയിച്ചതായി മേയർ പറഞ്ഞു. അനധികൃത സ്പാകള്‍ക്കെതിരെ പൊലീസുമായി ചേര്‍ന്ന് നടപടിയെടുക്കാനാണ് കോർപ്പറേഷന്‍റെ തീരുമാനം. സ്പാകളുടെ മറവിൽ ക്രോസ് മസാജിങ് അനുവദിക്കില്ലെന്നും അനധികൃത സ്പാ കേന്ദ്രങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഡോക്ടറെക്കുറിച്ചുള്ള വിവരം മെഡിക്കൽ കൗണ്‍സിലിനെ അറിയിക്കുമെന്നും മേയർ വ്യക്തമാക്കി.


