
തൃശ്ശൂർ: ഏഴ് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തുകയും പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡനം ആവർത്തിക്കുകയും ചെയ്ത 66- കാരനെ 25 വർഷം കഠിനതടവും 1,25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കിള്ളന്നൂർ ഉദയനഗറിൽ ജോയിയെ (66) ആണ് തൃശൂർ ഫാസ്റ്റ്ട്രാക്ക്സ്പെഷൽ കോടതി ജഡ്ജ് ബിന്ദു സുധാകരൻ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്.
പോക്സോ നിയമം അഞ്ച്, ആറ് വകുപ്പുകൾ പ്രകാരം 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 363 വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിന തടവും 25000 രൂപ പിഴയും വിധിച്ചു. പിഴയടക്കാത്ത പക്ഷം ഒമ്പത് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
പിഴയടക്കുന്ന പക്ഷം പിഴ തുക അതിജീവിതക്ക് നൽകണമെന്നും വിധിന്യായത്തിൽ പരാമർശമുണ്ട്. 2018 ലാണ് കേസി ന്നാസ്പദമായ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. 2017 നും 2018 നും ഇടയിൽ പല തവണ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പോക്സോ നിയമം അഞ്ച്, ആറ് വകുപ്പുകൾ പ്രകാരം ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന ഏറ്റവും ഗുരുതരമായ കുറ്റകൃത്യമാണെന്നും പ്രതിയുടെ പ്രായം പരിഗണിച്ച് ഒഴിവാക്കുന്നുവെന്നും വിധിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Read more: കൊലപാതക ശ്രമ കേസിൽ പ്രതി, ജാമ്യം നേടി മുങ്ങി; വർഷങ്ങൾക്ക് ശേഷം പിടികൂടി ചോറ്റാനിക്കര പൊലീസ്
മെഡിക്കൽ കോളേജ് പൊലീസിനു വേണ്ടി ഇൻസ്പെക്ടർമാരായ അരുൺ ഷാ, എബ്രഹാം വർഗീസ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 17 സാക്ഷികളെയും 17 രേഖകളും തെളിവിലേക്ക് ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.പി. അജയ് കുമാർ ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam