കൊലപാതക ശ്രമ കേസിൽ പ്രതി, ജാമ്യം നേടി മുങ്ങി; വർഷങ്ങൾക്ക് ശേഷം പിടികൂടി ചോറ്റാനിക്കര പൊലീസ്
കൊലപാതകശ്രമ കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍.
കൊച്ചി: കൊലപാതകശ്രമ കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍. പത്തനട്ടംതിട്ട കോന്നി സ്വദേശി ഷിഹാബുദ്ദീന്‍ (38) നെയാണ് ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 2014 -ല്‍ ചോറ്റാനിക്കര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകശ്രമ കേസ്സിലെ പ്രതിയാണ് ഇയാൾ. ജാമ്യം എടുത്ത ശേഷം കോടതിയില്‍ ഹാജരാകാതെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ചോറ്റാനിക്കര ഇന്‍സ്പെക്ടര്‍ കെ.പി.ജയപ്രസാദിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ അന്വോഷണത്തിലാണ് പ്രതി പിടിയിലായത്. പ്രത്യേക അന്വോഷണ സംഘത്തില്‍ എസ്ഐ എഎന്‍ സാജു, സീനിയര്‍ സി പി ഒ യോഹന്നാന്‍, സി പി ഒ സ്വരുണ്‍ പി സോമന്‍, എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read more: പ്രണയവിവാഹം അപമാനമായി; 17-കാരിയെ അച്ഛനും അമ്മാവനും ചേർന്ന് തൂക്കിക്കൊന്നു, മൃതദേഹം കത്തിച്ചുകളഞ്ഞു
അതേസമയം, 22 വർഷത്തിനുശേഷം ആസിഡ് ആക്രമണ കേസിലെ പ്രതി പിടിയിലായി. കൊലക്കേസ് പ്രതിയുടെ കണ്ണിൽ ആസിഡ് ഒഴിച്ച് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി കേസിലെ പ്രതി കോട്ടയം കടനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ കാവതിയാൻ കുന്നേൽ വീട്ടിൽ സുനിൽ (41)നെയാണ് ചേർത്തല പൊലീസ് സൈബർ സാങ്കേതിക മികവിലൂടെ അറസ്റ്റ് ചെയ്തത്. കൊലക്കേസ് പ്രതിയായിരുന്ന കോട്ടയം പാല കുളക്കാട് സ്വദേശിയും ചേർത്തല മുനിസിപ്പൽ 4ാം വാർഡ് നടുവിലേമുറിയിലെ താമസക്കാരനുമായ പ്രസാദ് (ഉണ്ണി-57) യെയാണ് ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തിയത്. 2000 ഒക്ടോബറിൽ വാരനാട് ക്ഷേത്രത്തിന് സമീപത്തായിരുന്നു ആസിഡ് ആക്രമണം.
വൈക്കം സ്വദേശിയെ തണ്ണീർമുക്കം ബണ്ടിൽ വെച്ച് ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രസാദ്. ചേർത്തല ഇൻസ്‌പെക്ടർ ബി വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സബ് ഇൻസ്‌പെക്ടർ ആർ വിനോദിന്‍റെ നേതൃത്വത്തിൽ എസ് ഐ വി.ജെ ആന്‍റണി, സി പി ഒ മാരായ സെയ്ഫുദ്ദീൻ, ബിനുമോൻ, സിനോ എന്നിവർ ചേർന്ന് എറണാകുളം രാമമംഗലത്ത് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.