
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ മൂന്ന് പെണ്‍കുട്ടികളെ ഒരു വർഷമായി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 70 വർഷം കഠിന തടവും 1,70,000 രൂപ പിഴയും. വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശി കുട്ടൻ എന്ന് വിളിക്കുന്ന അപ്പുകുട്ടനെയാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് കെ പി സുനിൽ 70 വർഷം കഠിന തടവിന് ശിക്ഷിച്ചത്. ഇതിന് പുറമെ പ്രതി 1,70,000 രൂപ പിഴയും ഒടുക്കണം. ഒരേ വീട്ടിലെ മൂന്ന് പെൺകുട്ടികളെ പ്രതി ഒരു വർഷത്തില്‍ അധികമായി തുടർച്ചയായി ലൈംഗിക പീഡനം നടത്തിയ കേസിലാണ് വിധി. 2018 -ൽ ആണ് കേസിന് ആസ്പദമായ സംഭവം. 5, 7, 8 വയസ്സുള്ള പെൺകുട്ടികളാണ് ഇയാള്‍ നിരന്തരം പീഡിപ്പിച്ചത്. എല്ലാ ദിവസവും കുട്ടികളോടൊത്ത് കളിക്കാൻ എന്ന വ്യാജേന വരുന്ന ഇയാള്‍ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ വച്ച് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.
പീഡന വിവരം പുറത്ത് പറഞ്ഞാൽ അമ്മയെ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായി കുട്ടികൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഒടുവില്‍ കുട്ടികൾ അമ്മയോട് വിവരം പറഞ്ഞതയോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഒന്നര വർഷം നീണ്ട വിചാരണയില്‍ കേസിൽ 32 സക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഇതിൽ 31 പേരും പ്രതിക്കെതിരെ മൊഴി നൽകിയിരുന്നു. പ്രോസിക്യൂസിന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ഷൗക്കത്തലി ഹാജരായി.
ഇതിനിടെ തിരുവല്ലയില്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയെന്ന കാരണത്താല്‍ യുവതിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കോട്ടത്തോട് മഠത്തിൽപറമ്പിൽ വീട്ടിൽ വിഷ്ണു (26), കോട്ടത്തോട് വാഴക്കുന്നത്ത് വീട്ടിൽ അക്ഷയ് (25) എന്നിവരാണ് അറസ്റ്റിലായത്. കോയിപ്രം സ്വദേശിനിയായ 28-കാരിയെയാണ് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്നലെ വൈകീട്ട് തുകലശ്ശേരി മാക്‍ഫാസ്റ്റ് കോളേജിന് സമീപത്ത് വച്ച് യുവതിയെ ഇരുവരും ചേര്‍ന്ന് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അപകടത്തില്‍ പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. കാറിടിച്ച് തെറിച്ച് വീണതിനെ തുടര്‍ന്ന് യുവതിയുടെ തലയ്ക്ക് ക്ഷതമേറ്റു. യുവതിയുടെ വലത് കൈയുടെ അസ്ഥിയ്ക്കും പൊട്ടലുണ്ട്.
കൂടുതല്‍ വായനയ്ക്ക്: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ പിടിയില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam