
കോഴിക്കോട് : കരിപ്പൂരിൽ കസ്റ്റംസിന്റെ വൻ സ്വർണ്ണ വേട്ട. മൂന്ന് യാത്രക്കാരിൽ നിന്നും ഒരു കോടി 36 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി. ജിദ്ദയിൽ നിന്നും വന്ന വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കിലോയോളം തൂക്കമുള്ള എട്ട് സ്വർണ്ണക്കട്ടികളും കണ്ടെടുത്തു.
ജിദ്ദയില്‍ നിന്നും വന്ന വിമാനത്തിന്റെ സീറ്റിന്റെ അടിയില്‍ നിന്നാണ് എട്ട് സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വിപണിയില്‍ 46 ലക്ഷം വിലമതിക്കുന്ന സ്വര്‍ണ്ണക്കട്ടികള്‍. സംഭവത്തിൽ ആരും പിടിയിലായിട്ടില്ല. ഈ സ്വർണ്ണക്കടത്തിൽ ജീവനക്കാർക്ക് പങ്കുണ്ടോയെന്നതിൽ അന്വേഷണം തുടരുകയാണ്. നേരത്തെ സ്വർണ്ണ കാരിയര്‍ വിമാനത്താവളത്തിലും മറ്റും എത്തിച്ച സ്വര്‍ണ്ണം കസ്റ്റംസിന്റെ പരിശോധന വെട്ടിക്കാന്‍ വിമാനക്കമ്പനി ജീവനക്കാരും വിമാനത്താവള ജീവനക്കാരും പുറത്തെത്തിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് അന്വേഷണം നടക്കുന്നത്.
അതേ സമയം, കരിപ്പൂരിൽ ഇന്ന് മൂന്ന് യാത്രക്കാരിൽ നിന്നായി ഒരു കോടി 36 ലക്ഷത്തിന്റെ സ്വർണ്ണമാണ് പിടികൂടിയത്. സ്വർണ്ണം കടത്തിയ മലപ്പുറം സ്വദേശി ജംഷീദ്, വയനാട് സ്വദേശി ബുഷറ, കക്കട്ടിൽ സ്വദേശി അബ്ദുൽ ഷാമിൽ എന്നിവരെ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി ജംഷീദ് എറ്റപ്പാടൻ സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്തിയത്. ഇയാളിൽ നിന്നും കാപ്സ്സ്യൂള്‍ രൂപത്തില്‍ 1054 ഗ്രാം സ്വര്‍ണ്ണ മിശ്രിതം പിടികൂടി. ജിദ്ദയില്‍ നിന്നാണ് ഇന്നലെ രാത്രി ഇയാള്‍ എത്തിയത്. ഇതേ വിമാനത്തില്‍ എത്തിയ വയനാട് സ്വദേശി ബുഷറയില്‍ നിന്നും വസ്ത്രത്തിലും മറ്റും ഒളിപ്പിച്ച നിലയിലുള്ള 1077 ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. നാല് കുട്ടികളുമായാണ് ഇവര്‍ എത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ 667 ഗ്രാം സ്വര്‍ണ്ണവുമായി കക്കട്ടിൽ സ്വദേശി അബ്ദുൽ ഷാമിലും എയര്‍ കംസ്റ്റംസിന്റെ പരിശോധനയില്‍ പിടിക്കപ്പെട്ടു.
ഇന്നുമില്ല; എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam