
കോഴിക്കോട്: അറ്റകുറ്റപ്പണി നടത്താത്തതിനാൽ കോഴിക്കോട് നഗരത്തിൽ പൊലീസ് സ്ഥാപിച്ച ഭൂരിഭാഗം നിരീക്ഷണ ക്യാമറകളുടെയും പ്രവർത്തനം നിലച്ചു. 76 ക്യാമറകളിൽ 22 ക്യാമറകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നഗരത്തിലെ 41 ഇടങ്ങളിൽ കെൽട്രോൺ മുഖേന പൊലീസ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. എന്നാൽ, വാർഷിക അറ്റകുറ്റപ്പണി നടത്തുന്നതിനായുള്ള കരാർ പുതുക്കാത്തതിനാൽ മഴയും വെയിലുമേറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ തകരാറിലായി.
പാളയം, പുഷ്പ ജംഗ്ഷൻ, സിവിൽ, രാജാജജി റോഡ്, തൊണ്ടയാട്, ഈസ്റ്റ് നടക്കാവ് തുടങ്ങി വിവിധ ഇടങ്ങളിൽ സ്ഥാപിച്ച 54 സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ല. അതായത് ആകെയുള്ള ക്യാമറകളിൽ 85 ശതമാനവും പ്രവർത്തന രഹിതമാണ്. പലതും മൂന്ന് വർഷത്തോളമായി പ്രവർത്തിക്കുന്നില്ലെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നു.
കെൽട്രോണുമായി കരാർ പുതുക്കുന്നതിൽ ചർച്ച നടത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് പൊലീസിന്‍റെ വിശദീകരണം. ദേശീയ പാതയിൽ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച സ്പീഡ് ഡിറ്റക്ഷൻ ക്യാമറകളുടെ കാര്യത്തിലും ഇതേ വിശദീകരണമാണ് പൊലീസ് നൽകുന്നത്. കഴിഞ്ഞ ആഴ്ച വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ട് എത്രയും പെട്ടെന്ന് ക്യാമറകൾ നന്നാക്കണമെന്ന് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ പാതയിൽ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 14 ക്യാമറകളും പ്രവർത്തന രഹിതമായിട്ട് മാസങ്ങളായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam