കാത്തിരിപ്പിന് വിരാമം; പുലപ്രക്കുന്ന് കോളനി നിവാസികളും ഇന്ന് ഭൂമിയുടെ അവകാശികളാകും

Published : Jul 06, 2019, 11:40 AM ISTUpdated : Jul 06, 2019, 12:51 PM IST
കാത്തിരിപ്പിന് വിരാമം; പുലപ്രക്കുന്ന് കോളനി നിവാസികളും ഇന്ന് ഭൂമിയുടെ അവകാശികളാകും

Synopsis

കോളനിയിലെ 11 കുടുംബങ്ങളില്‍ ഒരാള്‍ക്ക് ഭൂമിയും വീടും സംബന്ധിച്ച രേഖകള്‍ കൈവശമുണ്ട്

കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ പുലപ്രക്കുന്ന് സാംബവ കോളനിയിലെ ഒമ്പത് കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കുന്നു. പട്ടയവിതരണവും കോളനിയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും ഇന്ന് വൈകീട്ട് ആറിന് മന്ത്രി ടി പി രാമകൃഷ്ണന്‍  നിര്‍വഹിക്കും.

കോളനിയിലെ 11 കുടുംബങ്ങളില്‍ ഒരാള്‍ക്ക് ഭൂമിയും വീടും സംബന്ധിച്ച രേഖകള്‍ കൈവശമുണ്ട്. ബാക്കിയുള്ള പത്തു കുടുംബങ്ങളില്‍ 9 പേരും തങ്ങളുടെ കൈവശമുള്ള നാല് സെന്റ് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതോടെ  പുലപ്രക്കുന്ന് കോളനിയിലെ ഭൂമി പ്രശ്‌നത്തിന് പരിഹാരം ആവുകയാണ്.

1977 നു മുമ്പ് ഇവിടെ താമസമാക്കിയവരാണ് പുലപ്രക്കുന്ന് കോളനിയിലുളളവരുടെ പൂര്‍വികര്‍. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതിരുന്ന ഇവരുടെ ഭൂമിപ്രശ്‌നത്തില്‍ ജില്ലാഭരണകൂടവും പഞ്ചായത്തും പ്രത്യേക പരിഗണന എടുക്കുകയും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികളെടുക്കുകയും ചെയ്തു. പട്ടയം നല്‍കുന്നതോടെ ഭൂമിയുടെ അവകാശം അര്‍ഹരില്‍ എത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുകയാണ്. സമഗ്രവികസനത്തിന്‍റെ ഭാഗമായി കോളനിയിലെ വീട് നിര്‍മാണവും ആരംഭിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി ആണ് വീട് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്.

വീടിനൊപ്പം റോഡ്, കുടിവെള്ളം തുടങ്ങി കോളനിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന പദ്ധതികളും നടപ്പാക്കും. വേനലില്‍ ജലദൗര്‍ലഭ്യം ഉണ്ടാകാതിരിക്കാനുളള പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ പുലപ്രക്കുന്ന് കോളനി നിവാസികള്‍ അന്തിയുറങ്ങാന്‍ ഒരു കൂര പോലുമില്ലാത്ത അവസ്ഥയിലായിണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുടിവെള്ളം, റോഡുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തോടൊപ്പം ജാതീയമായ ഒറ്റപ്പെടുത്തലും കോളനി നിവാസികളെ ബുദ്ധിമുട്ടിലാക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. കടുത്ത അവഗണനയാണ് ഇവിടുത്തുകാര്‍ നേരിടുന്നതെന്ന് സാമൂഹ്യമാധ്യമങ്ങളിലടക്കം ചര്‍ച്ച ചെയ്യപ്പെട്ടു.

ജനപ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരുമുള്‍പ്പെടെ ഇടപെട്ടതോടെ മന്ത്രി ടി പി രാമകൃഷ്ണന്റെയും ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റെയും നേതൃത്വത്തിലാണ് അധികൃതര്‍ നേരിട്ട് ഇടപെട്ട് കോളനിയുടെ സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കിയത്. മേപ്പയ്യൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡിലാണ് പുലപ്രക്കുന്ന് സാംബവ കോളനി.  1974 ല്‍ പഞ്ചായത്ത് ഏറ്റെടുത്ത 74 സെന്റ് സ്ഥലത്താണ് കോളനി സ്ഥിതി ചെയ്യുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി