
തിരുവനന്തപുരം: ആറ്റിങ്ങലിൽ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിന്‍റെ പിടിയിലായി. ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലമുക്ക് എസ്.ഡി ഗോൾഡ് ലോൺസ് ആൻഡ് ഫിനാൻസിൽ വള പണയം വയ്ക്കാനായെത്തിയ വർക്കല ചിലക്കൂർ സ്വദേശി റൗഫ് ( 54 ), നെടുമങ്ങാട് ആനാട് ചുള്ളിമാനൂർ മണിയംകോട് ലക്ഷം വീട്ടിൽ രമ ( 50) എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പണയം വയ്ക്കാൻ കൊണ്ട് വന്ന സ്വർണാഭരണത്തിൽ സംശയം തോന്നിയ സ്ഥാപന ഉടമ വിവരം രഹസ്യമായി പൊലീസിൽ അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ആറ്റിങ്ങൽ പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ വള മുക്കുപണ്ടമാണെന്ന് സമ്മതിച്ചു. അന്വേഷണത്തിൽ ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ ഇരുവരും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി അറിവായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ റൗഫിന്‍റെ പക്കൽ നിന്നും നിന്നും ആഭരണങ്ങളും ചെക്ക് ലീഫുകളും കണ്ടെത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പിനുള്ള ശ്രമമെന്ന നിലയിൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചതായി ആറ്റിങ്ങൽ പൊലീസ് പറഞ്ഞു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും, പ്രതികൾ ഇത്തരത്തിൽ വേറെ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നതടക്കം പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam