
മലപ്പുറം: ഗർഭിണിയായ യുവതിക്ക് ഗർഭം നിലനിർത്തുന്നതിനുള്ള മരുന്നിന് പകരം ഗർഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നൽകിയതിനെ തുടർന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കൽ ഷോപ്പിനെതിരെ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം കേസെടുത്തു. എടവണ്ണ സ്വദേശിയുടെ പരാതിയിലാണ് നടപടി.
എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നു ഗർഭിണിയായ യുവതി. ഡോക്ടറുടെ കുറിപ്പടി എടവണ്ണയിലെ സ്വകാര്യ മെഡിക്കൽ ഷോപ്പിൽ കാണിച്ചപ്പോൾ പരാതിക്കാരന് ലഭിച്ചത് ഗർഭം അലസിപ്പിക്കാനുള്ള ഗുളികയായിരുന്നു. രണ്ട് ഗുളിക കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് മാറിയാണ് നൽകിയതെന്ന് വ്യക്തമായത്. ഡോക്ടറുടെ നിർദേശപ്രകാരം കുറിപ്പടിയോടെ മാത്രം വിൽക്കേണ്ട ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന ഗർഭച്ഛിദ്ര മരുന്ന് അവിവേകത്തോടെയാണ് സ്ഥാപനത്തിൽ നിന്നും വിൽപ്പന നടത്തിയിട്ടുള്ളതെന്നും രജിസ്റ്റേർഡ് ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിലല്ല മരുന്ന് വിൽപ്പനയെന്നും വ്യക്തമായതായി ജില്ലാ ഡ്രഗ്‌സ് ഇൻസ്‌പെക്ടർ ഡോ. എം സി നിഷിത് പറഞ്ഞു.
Read more: 500 വർഷം പഴക്കം: ഈട്ടി മുത്തശ്ശിയുടെ ഒറ്റ കഷണത്തിന് ലഭിച്ചത് ആശ്ചര്യപ്പെടുത്തുന്ന വില
സ്ഥാപനത്തിൽ നിന്നും വിൽപ്പന നടത്തിയ ഗർഭച്ഛിദ്ര മരുന്നുകളും ബില്ലുകളും മറ്റു രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൊണ്ടി മുതലുകളും രേഖകളും മഞ്ചേരി ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടരന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരന്റെ വീട്ടിലും സ്വകാര്യ ആശുപത്രിയിലും പരിശോധന നടത്തി.
Read more: 'വേണ്ട സാർ ഞാൻ സ്റ്റാർട്ട് ചെയ്തോളാം'; പുലർച്ചെ സഹായത്തിന് ചെന്ന്, യുവാവ് ജയിലിലായ കഥ പറഞ്ഞ് പൊലീസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam