
മലപ്പുറം: രണ്ട് സ്‌കൂളുകളില്‍ വിദ്യാര്‍ഥികളോട് ലൈംഗിക അതിക്രമത്തിന് ശ്രമിച്ച അധ്യാപകന് 29 വര്‍ഷം കഠിന തടവും, രണ്ടര ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ആയിരുന്ന എറണാകുളം നടമുറി മഞ്ഞപ്ര പാലട്ടി ബെന്നി പോള്‍ ( 50 )നെയാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് അനില്‍കുമാര്‍ ശിക്ഷിച്ചത്. പഠിപ്പിച്ച സ്‌കൂളിലും, പരീക്ഷാ ഡ്യൂട്ടിക്ക് എത്തിയ സ്‌കൂളിലും, പ്രതി പോക്‌സോ നിയമപ്രകാരം കുറ്റകൃത്യം ചെയ്തു എന്ന രണ്ട് കേസുകളിലായാണ് ശിക്ഷ.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ഥികളോട് ലൈംഗിക അതിക്രമത്തിനു മുതിര്‍ന്ന സംഭവത്തില്‍ 13 വര്‍ഷം കഠിന തടവിനും 1,30,000രൂപ പിഴ അടക്കണമെന്നുമാണ് വിധി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മനഃപൂര്‍വം ലൈംഗിക അതിക്രമത്തിനു ഇരയാക്കണമെന്ന ഉദ്ദേശത്തോടെ ക്ലാസ്സ് മുറിയില്‍ വെച്ച് ക്ലാസ്സ് എടുക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ ശരീരത്തില്‍ പിടിച്ചും, ഉരസിയും അതിക്രമത്തിന് ഇരയാക്കി എന്ന പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മറ്റൊരു സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ ഉള്ള കുറ്റകൃത്യമാണ് രണ്ടാമത്തെ കേസിന് ആധാരം. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയപ്പോള്‍, കുട്ടിയുടെ കയ്യില്‍ പിടിച്ചും ദേഹത്ത് തട്ടിയും, അതിക്രമത്തിന് ഇരയാക്കാൻ ശ്രമിച്ചു എന്ന കേസില്‍ 16 വര്‍ഷം കഠിന തടവും, 1,20,000 പിഴയും അടക്കാനും വിധിച്ചു. പോക്‌സോ അടക്കമുള്ള വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പ്രതി പിഴ അടക്കുന്ന പക്ഷം തുക അതിജീവിതകള്‍ക്ക് നല്‍കാനും വിധിച്ചു. പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സാജു കെ എബ്രഹാം, ടി എസ് ബിനു എന്നിവരാണ് രണ്ട് കേസുകളും അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ പി സപ്ന പരമേശ്വരത് ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam