
തൃശൂര്‍: വീട്ടുവളപ്പിലെ പന മുറിച്ചുമാറ്റുന്നതിനിടെ കയറില്‍ കുടുങ്ങി തടിക്കച്ചവടക്കാരന് ദാരുണാന്ത്യം. പാലക്കാട് അയിലൂര്‍ കരിമ്പാറ ചേവിണി സ്വദേശി യാക്കൂബാണ്(54) മരിച്ചത്. കയറാടി മാങ്കുറിശ്ശിയില്‍ 11 മണിയോടെയാണ് സംഭവം. കരിമ്പന മുറിച്ചു മാറ്റുന്നതിനിടെ യന്ത്രവാള്‍ പനയില്‍ ഇറുകി. ഇതോടെ പണിക്കാരുമായി ചേര്‍ന്ന് കയര്‍കെട്ടി വലിച്ചുവീഴ്ത്തുന്നതിനിടെയാണ് അപകടം. കയര്‍ കാലില്‍ കുടുങ്ങി യാക്കൂബ് സമീപത്തെ കരിങ്കല്ലിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ യാക്കൂബിനെ ഉടന്‍ തന്നെ നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രത്തിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കഴിഞ്ഞ ദിവസം കവുങ്ങ് മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ യുവാവ് മരണപ്പെട്ടിരുന്നു. കമ്പളക്കാട് വെണ്ണിയോട് കല്ലട്ടി വീട്ടില്‍ ജയേഷ്(40) ആണ് മരിച്ചത്. വീടിന് അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് വാഴയ്ക്ക് തൂണ് നാട്ടുന്നതിനുള്ള കവുങ്ങ് മുറിക്കുകയായിരുന്നു ജയനും സംഘവും.
ഇതിനിടെ അടിഭാഗം മുറിച്ച കവുങ്ങ് സമീപത്തെ ഓടമുളയില്‍ തങ്ങി വീഴാതെ നില്‍ക്കുകയായിരുന്നു. ഇത് തള്ളിമാറ്റാനായി പോകുന്നതിനിടെ മുളപൊട്ടി കവുങ്ങ് ജയന്‍റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. കവുങ്ങിന്റെ ഭാരമേറിയ ഭാഗം ജയേഷിന്റെ ചെവിയുടെ ഭാഗത്തായി വന്നിടിക്കുകയായിരുന്നുവെന്ന് ജയേഷിന്റെ സുഹൃത്തായ ആന്‍റോ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകായിരുന്നു. കൃഷിപണിക്കാരനായ ജയേഷ് കാര്‍ഷികജോലികള്‍ക്ക് ശേഷം സ്ഥിരമായി മരംമുറിക്കാന്‍ പോകാറുണ്ട്. ഇത്തരത്തില്‍ രാവിലെ കൃഷിപണി കഴിഞ്ഞ് കവുങ്ങ് മുറിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. ജയന്‍ - ലക്ഷ്മി ദമ്പതികളുടെ മകനാണ് ജയേഷ്. ഭാര്യ: രാധിക. മൂന്നര വയസുകാരന്‍ ആദിദേവ് ഏക മകനാണ്.