ലോക്കപ്പ് പൂട്ടാന്‍ മറന്നു; പൊലീസിനെ വെട്ടിച്ച് ഇറങ്ങിയോടി, പുഴയിൽ ചാടിയ പ്രതി മുങ്ങി മരിച്ചു

By Web TeamFirst Published Dec 4, 2021, 10:06 AM IST
Highlights

ലോക്കപ്പിനുള്ളില്‍ നിന്നും പുറത്തേക്ക് കൈയ്യിട്ട് ലോക്ക് തുറന്ന പ്രതി പൊലീസിനെ വെട്ടിച്ച് പുറത്തേക്ക് ഓടി. പൊലീസ് സ്റ്റേഷന് പുറകിലൂടെ ഓടിയ ഷാഫി തൊട്ടടുത്തുള്ള പുഴയിലേക്ക് ചാടുകയായിരുന്നു. 

കോട്ടയം: തൊടുപുഴയില്‍ പൊലീസിനെ(Police) വെട്ടിച്ച് ലോക്കപ്പില്‍ നിന്നും ഓടി രക്ഷപ്പെട്ട പ്രതി(Accuse death) പുഴയില്‍ മുങ്ങി മരിച്ചു(Drowned). തൊടുപുഴ പൊലീസ്(Thodupuzha police) സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്.  കോലാനി പാറക്കടവ് ഷാഫി കെ ഇബ്രാഹിം ആണ് മരിച്ചത്. സ്റ്റേനില്‍ നിന്നും ഇറങ്ങി ഓടി പുഴയിലേക്ക് ചാടിയ ഷാഫി മുങ്ങി മരിക്കുകയായിരുന്നു.

ബാറിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസിലാണ് പൊലീസ് ഷാഫിയെ അറസ്റ്റ് ചെയ്തിരുന്നത്. നവംബര്‍  30ന് രാത്രി തൊടുപുഴയിലെ ബാറിലെത്തിയ പ്രതി മദ്യം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിന് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെയാണ് പൊലീസ് പിടികൂടിയത്. മണക്കാട് കവലയില്‍ന്നാണ് പൊലീസ് പ്രതിയെ പൊക്കിയത്.

ഷാഫിയെ സ്റ്റേഷനിലെത്തിച്ച് ലോക്കപ്പ് ചെയ്തിരുന്നുവെങ്കിലും താഴിട്ട് പൂട്ടിയിരുന്നില്ല. ലോക്കപ്പിനുള്ളില്‍ നിന്നും പുറത്തേക്ക് കൈയ്യിട്ട് ലോക്ക് തുറന്ന പ്രതി പൊലീസിനെ വെട്ടിച്ച് പുറത്തേക്ക് ഓടി. പൊലീസ് സ്റ്റേഷന് പുറകിലൂടെ ഓടിയ ഷാഫി തൊട്ടടുത്തുള്ള പുഴയിലേക്ക് ചാടുകയായിരുന്നു. ഷാഫി നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുഴയില്‍ മുങ്ങി കാണാതാവുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ചുഴിയിലകപ്പെട്ട് അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പൊലീസ് കരുതുന്നത്. കല്ലൂര്‍ക്കാടില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തെരച്ചില്‍ നടത്തിയത്. മലങ്കര ഡാമിന്‍റെ ഷട്ടറുകള്‍ താഴ്ത്തി പുഴയിലെ വെള്ളമൊഴുക്ക് നിയന്ത്രിച്ച ശേഷമാണ് തെരച്ചില്‍ നടത്തിയത്. കഞ്ചാവ് കടത്തടക്കം നിരവധി കേസിലെ പ്രതിയാണ് മരിച്ച ഷാഫിയെന്ന് പൊലീസ് പറഞ്ഞു. പ്രതി ലോക്കപ്പ് തുറന്ന് ചാടിപ്പോയ സംഭവത്തില്‍ പൊലീസുകാര്‍ക്ക് ശ്രദ്ധക്കുറവുണ്ടായെന്നും നടപടിയുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

click me!