
ഇടുക്കി: തെളിവെടുപ്പിനിടെ തമിഴ്നാട്ടിൽ വെച്ച് ഇടുക്കി പൊലീസിന്‍റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട മോഷണ കേസ് പ്രതി അറസ്റ്റിൽ. തെങ്കാശി കടയം സ്വദേശി ബാലമുരുകനാണ് കുടുങ്ങിയത്. തമിഴ്നാട്ടില്‍ 54ലധികം മോഷണ കേസിൽ പ്രതിയായ ബാലമുരുകന്‍ 20 ദിവസം മുമ്പാണ് മറയൂരിലെ കവര്‍ച്ച കേസിൽ പിടിയീലാകുന്നത്. റിമാന്‍റിലായ പ്രതിയെ കോടതിയുടെ അനുമതിയോടെ തെളിവെടുപ്പിനായി മോഷണ മുതല്‍ വിറ്റ തെങ്കാശിയിലെക്ക് കൊണ്ടുപോയി.
തിരികെ വരുന്നതിനിടെയാണ് ദിണ്ടിക്കലില്‍ വെച്ച് മുത്രമോഴിക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ ശേഷം രക്ഷപെട്ടത്. പൊലീസിനെ അക്രമിച്ച ശേഷമായിരുന്നു രക്ഷപെടല്‍. തുടര്‍ന്ന് തമിഴ്നാട് പൊലീസും കേരളാ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തനായായത്. മുടിമുറിച്ച് രുപം മാറ്റിയ നിലയിലായിരുന്നുവെങ്കിലും ഉപയോഗിച്ച മൊബൈലാണ് പിടികൂടാന്‍ സഹായിച്ചത്.
തെങ്കാശി അംബാസമുദ്രം രാമനദി ഡാമിന് സമീപത്തുള്ള കൃഷിയിടത്തിലെ കെട്ടിടത്തിനുള്ളില്‍ രഹസ്യമായി താമസിക്കുന്ന പ്രതിയെ പുലര്‍ച്ചെ നാലുമണിയോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് തമിഴ്നാട് പോലിസിന്‍റെ സഹായത്തോടെ കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് മറയൂരിലെത്തിച്ചത്. മറയൂരില്‍ കഴിഞ്ഞ മുന്നു മാസമായി നടന്ന മോഷണങ്ങലെല്ലാം ബാലമുരുകന്‍റെ നേതൃത്വത്തിലാണെന്ന് തമിഴ്നാട് പൊലീസിനോട് പ്രതി സമ്മതിച്ചിട്ടുണ്ട്. പൊലീസ് നാളെ കൂടുതല്‍ കേസുകല്‍ രജിസ്റ്റർ ചെയ്യും.
അതേസമയം, തൊടുപുഴ കരിങ്കുന്നത്ത് പിടിയിലായ മോഷ്ടാവ് അഭിരാജിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ മോഷണം നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ സംശയം. അഭിരാജ് പിടിയിലായ വിവരം മറ്റ് സംസ്ഥാനങ്ങൾക്ക് കൈമാറിയിട്ടുണ്ട്. അഭിരാജ് നടത്തിയ 32 മോഷണ കേസുകൾ ഇതിനകം തെളിഞ്ഞിട്ടുണ്ട്. ഒരിടത്ത് മോഷണം നടത്തിയാല്‍ പിന്നെ കുറെക്കാലം ആ പ്രദേശത്ത് വരില്ല. കൊല്ലം സ്വദേശിയെങ്കിലും സംസ്ഥാനത്ത് മുഴുവന്‍ സഞ്ചരിച്ച് മോഷണം നടത്തിയിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം