
തിരുവനന്തപുരം: കാട്ടാക്കടയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി കണ്ടെത്തി. കാട്ടാക്കട എക്സൈസ് വിഭാഗം കരുവിലാഞ്ചി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വീടിന്റെ ടെറസില്‍ ഗ്രോ ബാഗില്‍ നട്ട് പരിപാലിച്ചു വളര്‍ത്തിയ നാല് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ വി.എൻ മഹേഷിന്റെ നേത്വത്തിലുള്ള സംഘമാണ് വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്.
വീട്ടിലെ താമസക്കാരൻ ചക്കു എന്ന് വിളിക്കുന്ന ഷൈജു എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെട്ടു. ഇയാളെ അറസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. മയക്കുമരുന്നിന് അടിമയും നേരത്തെ ക്രിമിനൽ കേസില്‍ പ്രതിയുമായ ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നുവെന്നാണ് എക്സൈസ് അധികൃതര്‍ അറിയിച്ചത്. കഞ്ചാവ് ചെടി നട്ടു വളർത്തുന്നത് നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റെന്‍സ് നിയമപ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണ്. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ ജയകുമാർ, ശിശുപാലൻ,സി.ഇഒമാരായ സതീഷ് കുമാർ, ഹർഷകുമാർ, ശ്രീജിത്ത് , വിനോദ് കുമാർ, ഷിന്റോ, ഹരിത്, ഡബ്ല്യൂ.സി.ഇ.ഒ വീവ എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്.
Read also: മയക്കുമരുന്നിന് അടിമപ്പെട്ട് മാനസികനില തെറ്റിയ യുവാവ് സ്വന്തം വീടിന് തീയിട്ടു, സംഭവം തൃശ്ശൂരിൽ!
അതേസമയം മുന്‍ കഞ്ചാവ് കേസിലെ പ്രതി 27.5 ഗ്രാം എംഡിഎംഎയുമായി തിരുവനന്തപുരം എക്‌സൈസ് എന്‍ഫോസ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിൽ. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.എല്‍ ഷിബു തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെങ്കോട്ടുകോണം സ്വദേശി 23-കാരൻ ജി.എസ് വിഷ്ണുവാണ് പിടിയിലായത്.
ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി നാഗര്‍കോവില്‍ ബസ് സ്റ്റാൻഡിൽ ഇറങ്ങി തിരുവനന്തപുരത്തേയ്ക്ക് മറ്റൊരു ബസില്‍ കയറി തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങുമ്പോഴാണ് ഇയാൾ വലയിലാകുന്നത്. തമ്പാനൂര്‍ സിഐ പ്രകാശിന്റെ സാന്നിധ്യത്തിൽ എക്‌സൈസ് സിഐ ബി.എല്‍. ഷിബു പ്രതിയുടെ ദേഹപരിശോധ നടത്തി. ദേഹ പരിശോധനയുടെ ഭാഗമായി പാന്റ്‌സിന്റെ പോക്കറ്റും പരിശോധിച്ചു. ആദ്യ പരിശോധനയിൽ തന്നെ സിഗരറ്റ് കവർ കിട്ടി വിശദമായി പരിശോധിച്ചപ്പോഴാണ് കവറിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് കണ്ടെത്തിയത്. ഇയാള്‍ ബാംഗ്ലൂര്‍ നാഗര്‍കോവില്‍ ദീര്‍ഘദൂര വോള്‍വോ ബസില്‍ ക്ലീനറാണ്. ജോലി കഴിഞ്ഞു തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ ഇത്തരത്തില്‍ മയക്കുമരുന്ന് ജില്ലയിലെത്തിച്ചു കച്ചവടം നടത്തിവരികയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam