
കൊച്ചി: കളമശ്ശേരി മെട്രോ സ്റ്റേഷനിൽ നിന്ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലേക്കും ഇൻഫോപാർക്കിലേക്കും ഫീഡർ സർവീസുകൾ ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ സർവീസുകൾ വിജയം കണ്ടതോടെയാണ് സ്ഥിരമായി തന്നെ സർവീസുകൾ നടത്താൻ സമ്മതമാണെന്ന് കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചത്.
പുതിയ ഫീഡർ സർവീസുകൾ വരുന്നതോടെ പ്രദേശത്തെ ഐ ടി മേഖലയിലുൾപ്പെടെയുള്ള ജീവനക്കാരുടെയും ആരോഗ്യപ്രവർത്തകരുടെയും രോഗികളുടെയും മറ്റ് തൊഴിലാളികളുടെയും വിദ്യാർത്ഥികളുടേയും യാത്ര എളുപ്പമാകും. മെട്രോ ഫീഡർ സർവീസ് വിപുലപ്പെടുന്നതിലൂടെ നഗരങ്ങളിൽ സ്വകാര്യവാഹനങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്താനും പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനും സാധിക്കുമെന്നാണ് കരുതുന്നത്.
ഇതിനുള്ള ശ്രമങ്ങൾ തുടരുന്നതാണ്. കഴിഞ്ഞ മാസം കളമശ്ശേരി മണ്ഡലത്തിൽ പുതുതായി എട്ട് കെഎസ്ആർടിസി ബസ് സർവീസുകൾ ആരംഭിച്ചിരുന്നു. മണ്ഡലത്തിൽ നിന്ന് ലഭിച്ച പൊതുവായ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് തിരക്കേറിയതും ആവശ്യക്കാരേറെയുള്ളതുമായ റൂട്ടുകളിൽ പുതിയ സർവീസുകൾ ആരംഭിച്ചത്. ഇത് വലിയ രീതിയിൽ ജനങ്ങൾക്ക് സഹായകമായി. മണ്ഡലത്തിലെ എല്ലാ മേഖലകളിലേക്കും കെഎസ്ആർടിസിയുടേയും ഫീഡർ സർവീസിൻ്റെയും സേവനം ലഭ്യമാക്കി യാത്രാസൗകര്യത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കുകയാണ് കളമശ്ശേരിയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
അതേസമയം, ഓണക്കാലത്ത് റെക്കോഡ് കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ഓണാവധിക്ക് ശേഷമുള്ള ആദ്യ തിങ്കളാഴ്ച്ചയിലെ വരുമാനം 8.79 കോടി രൂപയാണ്. ഓഗസ്റ്റ് 26 മുതൽ ഒക്ടോബർ 4 വരെയുള്ള 10 ദിവസങ്ങളിൽ 70.97 കോടി രൂപയുടെ വരുമാനം കെഎസ്ആർടിസിക്ക് ലഭിച്ചു. ഇതിൽ അഞ്ചു ദിവസവും വരുമാനം 7 കോടിരൂപ കടന്നു. ഈ വർഷം ജനുവരി 16ന് ശബരിമല സീസണിൽ ലഭിച്ച 8.49 കോടി എന്ന റെക്കോഡ് വരുമാനമാണ് ഇപ്പോൾ മറികടന്നത്. കൂടുതൽ ബസുകൾ നിരത്തിലിറക്കി പ്രതിദിനം 9 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നതെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam