ബന്ധുവിന്‍റെ വസ്തു വാങ്ങി അയൽവാസി വീട് വച്ചതിൽ വൈരാഗ്യം, ചെങ്ങന്നൂരിൽ വീട് കയറി ആക്രമിച്ച പ്രതിക്ക് 7 വർഷം തടവും പിഴയും ശിക്ഷ

Published : Jun 28, 2025, 01:31 PM ISTUpdated : Jun 28, 2025, 01:41 PM IST
ARREST

Synopsis

ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി വീണ വി എസാണ് ശിക്ഷ വിധിച്ചത്

ചെങ്ങന്നൂർ: ബന്ധുവിന്‍റെ വസ്തു വാങ്ങി അയൽവാസി വീട് വെച്ചതിലുള്ള വൈരാഗ്യത്തിൽ വീട് കയറി ആക്രമിച്ചു വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒന്നാം പ്രതി ജോണി ഉമ്മനെ ഏഴുവർഷവും ഏഴുമാസത്തേക്കും തടവിനും 20000 രൂപ പിഴയും വിധിച്ചു. ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി വീണ വി എസാണ് ശിക്ഷ വിധിച്ചത്. പ്രോസക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്കൂട്ടർ അഡ്വക്കേറ്റ് ദിവ്യ ഉണ്ണികൃഷ്ണൻ ഹാജരായി. പ്രോസിക്യൂഷൻ ലൈസൻ ഓഫീസർ ഗിരിജ കുമാരി, സിവിൽ പൊലീസ് ഓഫീസറായ രാജേഷ്, മനുകുമാർ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. ചെങ്ങന്നൂർ പൊലീസ് സബ് ഇൻസ്പെക്ടർ നിധീഷാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്തിമ റിപ്പോർട്ട് തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്. ഈ കേസിലെ രണ്ടാം പ്രതിയായ ജോളി ഉമ്മനെ കോടതി വെറുതെ വിട്ടു.

അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത അനുജനെ കൊലപ്പെടുത്തിയ കേസില്‍ ജ്യേഷ്ഠന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു എന്നതാണ്. സഹോദരനായ ആന്റു (56) വിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ പോളി (67) നെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എന്‍ വിനോദ് കുമാര്‍ കുറ്റക്കാരനാണെണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം ഒരു വര്‍ഷം അധിക കഠിനതടവിനുമാണ് ശിക്ഷിച്ചിരിക്കുന്നത്. പിഴ സംഖ്യ ഈടാക്കുന്ന പക്ഷം സംഖ്യ കൊല്ലപ്പെട്ട ആന്റുവിന്റെ ഭാര്യയ്ക്ക് നഷ്ടപരിഹാരമായി നല്‍കുവാനും വിധിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രതി മാനസിക രോഗിയാണെന്ന പ്രതിഭാഗം വാദം തള്ളിയാണ് കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷ വിധിച്ചത്. കുമ്പിടി സ്വദേശിയായ ജോസ് എന്നയാളെ കൊന്ന കേസില്‍ പ്രതി ഇപ്പോള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. 2020 സെപ്റ്റംബര്‍ മാസം 22 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇരുവരും തമ്മില്‍ ഉണ്ടായ പലപ്പോഴായുള്ള വഴക്കിനെ തുടര്‍ന്നുള്ള വൈരാഗ്യത്തിൽ ആന്റുവിനെ ഇരുമ്പ് കമ്പിവടി കൊണ്ട് അടിച്ച് പ്രതി കൊലപ്പെടുത്തുകയായിരുന്നു. മാള പൊലീസ് ചാര്‍ജ് ചെയ്ത കേസിലാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 30 സാക്ഷികളേയും 53 രേഖകളും 19 തൊണ്ടിവസ്തുക്കളും പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയേയും രണ്ടു രേഖകളും ഹാജരാക്കി തെളിവ് നല്‍കിയിരുന്നു. മാള പൊലീസ് സ്റ്റേഷന്‍ പൊലീസ് ഇന്‍സ്‌പെക്ടറായ സജിന്‍ ശശിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല, അഡ്വ. ജോജി ജോര്‍ജ്, അഡ്വ. ശ്രീദേവ് തിലക്, അഡ്വ. റെറ്റോ വിന്‍സെന്റ് എന്നിവര്‍ ഹാജരായി. ലെയ്‌സണ്‍ ഓഫീസര്‍ കെ വി വിനീഷ് പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. കൊല്ലപ്പെട്ട ആന്റുവിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് മാറ്റി.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സാമൂഹിക മാധ്യമങ്ങൾ സാഹിത്യ രംഗത്തെ പ്രതിഭകൾക്ക് വലിയ അവസരങ്ങൾ തുറന്നു: യുവ സാഹിത്യകാരി നിമ്ന വിജയ്
യുവാവിന്റെ കാലിലൂടെ കയറിയിറങ്ങി, നിർത്താതെ പോയ വാഹനം സിസിടിവിയിലും തിരിച്ചറിഞ്ഞില്ല