
കൊച്ചി: എറണാകുളം കുട്ടമ്പുഴ ആനവേട്ട കേസിലെ പ്രതികൾക്ക് 4 വർഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കത്തിപ്പാറ റിസർവ്വ് വനത്തിൽ നിന്നും 6 വയസുള്ള കുട്ടിക്കൊമ്പനെ വെടിവച്ച് കൊന്ന് ആനക്കൊമ്പ് ശേഖരിച്ച് വിൽപ്പന നടത്തുവാൻ ശ്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. മാമലക്കണ്ടം സ്വദേശി അജി, സഹോദരൻ ബാബു, ഷാജി എന്നിവരെയാണ് കോതമംഗലം കോടതി ശിക്ഷിച്ചത്.
വിശദവിവരങ്ങൾ
കുട്ടമ്പുഴ റെയ്ഞ്ചിലെ ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള കത്തിപ്പാറ റിസർവ്വ് വനത്തിൽ നിന്നും 6 വയസുള്ള കുട്ടിക്കൊമ്പനാനയെ വെടിവച്ച് കൊന്ന് ആനക്കൊമ്പ് ശേഖരിച്ച് വിൽപ്പന നടത്തുവാനാണ് പ്രതികൾ ശ്രമിച്ചത്. കേസിൽ ഒന്നാം പ്രതി കുട്ടമ്പുഴ മാമലക്കണ്ടം കുരുവിപ്പുറത്ത് വീട്ടിൽ നാരായണൻ മകൻ അജി, അഞ്ചാം പ്രതിയും സഹോദരനുമായ ബാബു, മൂന്നാം പ്രതി കുട്ടമ്പുഴ മാമലക്കണ്ടം കുരുവിപ്പുറത്ത് വീട്ടിൽ ചെല്ലപ്പൻ മകൻ ഷാജി എന്നിവരെയാണ് കോതമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് ഇ എൻ ഹരിദാസൻ ശിക്ഷ വിധിച്ചത്.
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത തൃത്താലയിലും പാലക്കാട് റെയിൽവേ സ്റ്റേഷനിലുമായി ലഹരിമരുന്ന കടത്താൻ ശ്രമിച്ച 5 പേർ പിടിയിലായി എന്നതാണ്. തൃത്താലയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 4.459 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും 6.1 കിലോഗ്രാം കഞ്ചാവുമായാണ് മറ്റ് രണ്ട് പേരെ അറസ്റ്റ് ചെയ്തതെന്നും എക്സൈസ് അറിയിച്ചു.
തൃത്താലയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 4.459 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശികളായ മുഹമ്മദ് ഹാരിസ് (29 വയസ്), നൗഷാദ് (35 വയസ്), മുഹമ്മദ് ഫാഹിസ് (29 വയസ്) എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന കാറും കസ്റ്റഡിയിലെടുത്തു. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വൈ ഷിബുവിന്റെ നിർദ്ദേശാനുസരണം തൃത്താല എക്സൈസ് ഇൻസ്‌പെക്ടർ ജി എം മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ 6.1 കിലോഗ്രാം കഞ്ചാവുമായാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. തവനൂർ സ്വദേശി മുബഷിർ (22 വയസ്), മലപ്പുറം കാലടി സ്വദേശി ശ്രീരാഗ് (21 വയസ്) എന്നിവരാണ് പിടിയിലായത്. പാലക്കാട് എക്സൈസ് റേഞ്ച് പാർട്ടിയും പാലക്കാട് റെയിൽവേ സി ഐ ബി യൂണിറ്റ് പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam