
മലപ്പുറം: സ്ത്രീകളുടെ പേരിൽ വ്യക്തിഗത വായ്പയെടുത്ത് പണവുമായി നാട്ടുകാരൻ മുങ്ങിയതായി പരാതി. പെരിന്തൽമണ്ണയിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നിട്ടുള്ളത്. കല്ലിപറമ്പൻ അബ്ദുൽ ലത്തീഫ് എന്ന മാമ്പറ മാനു (45) എന്നയാൾ പറ്റിച്ചതായാണ് പ്രദേശവാസികൾ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോട് മുക്കിൽ 22-ാം വാർഡിലെ മുപ്പതോളം സ്ത്രീകളുടെ പേരിൽ വ്യക്തിഗത വായ്പ എടുപ്പിച്ച പണവുമായാണ് ഇയാൾ മുങ്ങിയതെന്നാണ് ആരോപണം.
സജീവ രാഷ്ട്രീയ പ്രവർത്തകനായ ഇയാൾ നഗരസഭയുടെ ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീടിന്റെ നിർമാണ കോൺട്രാക്റ്റ് എടുത്ത ശേഷം പല കാരണങ്ങൾ പറഞ്ഞ് സ്ത്രീകളെ കൊണ്ട് സ്വകാര്യ ബാങ്കുകളിൽനിന്ന് വായ്പ എടുപ്പിച്ച് പണം തട്ടിയതായാണ് ജനകീയ സമിതി വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. ബാങ്കിലെ ലോണിന്റെ തിരിച്ചടവ് താൻ നോക്കി കൊള്ളാമെന്ന് വിശ്വസിപ്പിച്ചാണ് ലോൺ എടുപ്പിച്ചത്. നഗരസഭയിൽനിന്ന് ലൈഫ് പദ്ധതിയിലെ തുക കിട്ടുമ്പോൾ ലോൺ പൂർണമായി അടയ്ക്കാമെന്നാണ് പറഞ്ഞിരുന്നതെന്നും തട്ടിപ്പിന് ഇരയായവർ പറയുന്നത്.
എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് പ്രതിനിധികൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണ്. നിർധനരും കൂലിപ്പണിക്കാരായ കുടുംബങ്ങളെയാണ് തട്ടിപ്പിൽ കുടുങ്ങിയിട്ടുള്ളത്. കുടിവെള്ളപദ്ധതി പൂർത്തിയാക്കാൻ തൽക്കാലത്തേക്ക് പണം ആവശ്യമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് അങ്കണവാടി ടീച്ചറായ സി. സഫിയയു ടെ പേരിൽ ലോൺ എടുത്തിട്ടുള്ളത്. പ്രദേശത്തെ മുപ്പതോളം സ്ത്രീകളെ ഇത്തരത്തിൽ പല തരത്തിൽ വിശ്വസിപ്പിച്ച് പേഴ്‌സണൽ ലോണെടുപ്പിച്ച്പണം കൈക്കലാക്കി മുങ്ങിയിരിക്കുകയാണെന്നാണ് ആരോപണം. വാർത്താസമ്മേളനത്തിൽ ജനകീയ സമിതി ചെയർമാൻ രാധാ കൃഷ്ണൻ, ജനറൽ കൺവീനർ പി.വി ഷംല, വാർഡ് കൗൺസിലർ സജിന ഷൈജൽ, കെ. യശോദ, കെ. ഫസീനത്ത്, സി. സഫിയ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam