
കാസർഗോഡ്: ഷവർമ കഴിച്ച് വിഷബാധയേറ്റ കാസർഗോഡ് ചെറുവത്തൂരിലെ പ്ലസ് വൺ വിദ്യാർത്ഥിനി ദേവനന്ദ പഠിക്കാൻ മിടുക്കിയായിരുന്നു. പത്താം ക്ലാസ് ഒൻപത് വിഷയങ്ങൾക്ക് എ പ്ലസും ഒരു വിഷയത്തിന് എ ഗ്രേഡും നേടിയാണ് വിജയിച്ചത്. നിലവിൽ കരിവള്ളൂർ എ വി സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിഭാഗം വിദ്യാർത്ഥിനിയാണ്. മൂന്ന് മാസം മുമ്പാണ് ദേവനന്ദയുടെ അച്ഛൻ കരിവള്ളൂർ പെരളം സ്വദേശിയായ ചന്ത്രോത്ത് നാരായണൻ ആത്മഹത്യ ചെയ്തത്. ഏക മകളായിരുന്നു ദേവനന്ദ.
അച്ഛൻ്റെ മരണത്തോടെ മാനസികമായി തകർന്ന ദേവനന്ദയെയും അമ്മ പ്രസന്നയെയും ബന്ധുക്കൾ പിലിക്കോട് മട്ടലായിയിലെ ബന്ധു വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. അവിടെ നിന്ന് ചെറുവത്തൂരിലെ ഒരു സ്വകാര്യ ട്യൂഷൻ സെൻററിൽ ചേർന്ന് പഠിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെറുവത്തൂർ ബസ്സ്റ്റാൻ്റ് പരിസരത്തെ കടയിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം ഷവർമ കഴിച്ചത്. കരിവള്ളൂർ സ്കൂളിലെയും ചെറുവത്തൂർ ട്യൂഷൻ സെൻ്ററിലെയും സഹപാഠികൾക്ക് ദേവനന്ദയുടെ വേർപാട് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.
കാസര്‍ഗോഡ് ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
കണ്ണൂര്‍: കാസർഗോഡ് നിന്ന് ഭക്ഷ്യവിഷബാധയേറ്റ മൂന്നുപേര്‍ പരിയാരം മെഡിക്കൽ കോളേജ് (pariyaram medical college) ഐസിയുവിൽ ചികിത്സയില്‍. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. ഒരു കുട്ടിയുടെ വൃക്കയ്ക്ക് തകരാറും മറ്റ് കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുമുണ്ട്. ഇവരുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി. നാല് കുട്ടികള്‍ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കാസർഗോട്ടെ ഭക്ഷ്യവിഷബാധ: സ്ഥാപനത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു, രണ്ട് ജീവനക്കാർ കസ്റ്റഡിയിൽ
കാസർഗോഡ് ഷവർമ്മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരണമടയുകയും നിരവധിപേര്‍ക്ക് അസുഖം ബാധിക്കുകയും ചെയ്ത സംഭവത്തിൽ സ്ഥാപനത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കടയിലെ രണ്ട് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി ദേവനന്ദ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.
ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐഡിയൽ ഫുഡ് പോയന്റെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. കട പൂട്ടി സീൽ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. എ.ഡി.എം എ.കെ രമേന്ദ്രനാണ് അന്വേഷണ ചുമതല. വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. നിയമം ലംഘിച്ചുള്ള ഭക്ഷ്യ വില്ലന നേരത്തെയും ഉണ്ടായിരുന്നു. ഇതിനെതിരെ കർശന നടപടി എടുക്കും. ഗുണമേന്മയുള്ള ഭക്ഷണമാണ് നൽകുന്നതെന്ന് ഉറപ്പു വരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായ ഷവർമ ഉണ്ടാക്കിയ ഐഡിയൽ ഫുഡ് പോയിന്റിന്റെ മാരുതി ഒമ്നി വാൻ ഇന്ന് പുലർച്ചെ തീവച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തി. സ്ഥാപനത്തിന് സമീപം മെയിൻ റോഡിനോട് ചേർന്ന് നിർത്തിയിട്ട സ്ഥലത്താണ് വാൻ കത്തിയത്. ചന്തേര പൊലീസ് എത്തി വാഹനം സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കടയുടെ നേരെ ഇന്നലെ കല്ലേറ് ഉണ്ടായിരുന്നു.