
ബത്തേരി: കര്‍ണാടക സ്വദേശിനിയായ യുവതി വയനാട്ടിലെ റിസോര്‍ട്ടില്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. റിസോര്‍ട്ട് നടത്തിപ്പുകാരുടെ സഹായിയായ താമരശ്ശേരി മലപുറം പാറക്കണ്ടി ജുനൈദ് (32) ആണ് അറസ്റ്റിലായത്. യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇയാള്‍ക്ക് നേരിട്ട് ബന്ധമില്ലെങ്കിലും റിസോര്‍ട്ടിലേക്ക് അനാശാസ്യത്തിന് ഇടപാടുകാരെ എത്തിച്ചിരുന്നത് ജുനൈദായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഏപ്രില്‍ 20 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
അമ്പലവയല്‍ പൊട്ടംകൊല്ലിയില്‍ പ്രവര്‍ത്തിക്കുന്ന 'ഇന്ത്യന്‍ ഹോളിഡേ' റിസോര്‍ട്ടില്‍ ജോലിക്കായി എത്തിച്ച പെണ്‍കുട്ടിയാണ് ലൈംഗീക അതിക്രമത്തിന് ഇരയായത്. റിസോര്‍ട്ടിലേക്ക് അതിക്രമിച്ചുകയറിയ മുഖംമൂടിധാരികളായ എട്ടംഗസംഘത്തിലെ നാലുപേരാണ് യുവതിയെ പീഡിപ്പിച്ചത്. റിസോര്‍ട്ട് നടത്തിപ്പുകാരെയും അതിഥികളെയും ഭീഷണിപ്പെടുത്തിയ സംഘം പണവും മറ്റു സാധനങ്ങളും ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ സംഘത്തിലെ നാലുപേര്‍ ചേര്‍ന്ന് മുറികള്‍ തുറന്ന് പരിശോധിക്കുന്നതിനിടെയാണ് കുളിമുറിയിലായിരുന്ന യുവതിയെ കണ്ടതും പീഡനത്തിനിരയാക്കിയതും.
യുവതിയെ പീഡിപ്പിച്ചശേഷം അര്‍ധരാത്രിയോടെയാണ് സംഘാംഗങ്ങള്‍ സ്ഥലംവിട്ടത്. യുവതിയുടെ മൊബൈല്‍ഫോണും മറ്റും അക്രമിസംഘം കൊണ്ടുപോയിരുന്നു. സംഭവശേഷം കര്‍ണാടകയിലേക്ക് തിരിച്ചുപോയ യുവതിയെ റിസോര്‍ട്ട് നടത്തിപ്പുകാരാണ് നിര്‍ബന്ധിച്ച് വീണ്ടും തിരികെയെത്തിച്ചത്. തുടര്‍ന്ന് അമ്പലവയല്‍ പോലീസ് സ്റ്റേഷനിലെത്തിയ യുവതി, അക്രമിസംഘം മൊബൈല്‍ഫോണും മറ്റും കവര്‍ച്ചചെയ്തതായി പരാതിനല്‍കി. സംശയംതോന്നിയ പോലീസ് കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
റിസോര്‍ട്ട് നടത്തിപ്പുകാരായ ബത്തേരി കട്ടയാട് പുത്തന്‍വില്ല അപ്പാര്‍ട്ട്മെന്റില്‍ ഷിധിന്‍ (31), വാകേരി ഞരമോളിമീത്തല്‍ വിജയന്‍ (48), പുല്‍പ്പള്ളി ഇലവന്‍തുരുത്തേല്‍ ജോജോ കുര്യാക്കോസ് (33) എന്നിവരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. കഴിഞ്ഞമാസമാണ് യുവതിയെ റിസോര്‍ട്ടില്‍ ജോലിക്കായി എത്തിച്ചത്. ഇവരെയിപ്പോള്‍ സഖി സംരക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. യുവതിയെ പീഡിപ്പിച്ച മുഖംമൂടി സംഘത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam