ശബരിമല സുരക്ഷാ ഡ്യൂട്ടിക്ക് ശേഷം യതീഷ് ചന്ദ്ര തൃശൂരില്‍ തിരിച്ചെത്തി

By Web TeamFirst Published Dec 1, 2018, 8:24 PM IST
Highlights

ശബരിമലയില്‍ വിവാദങ്ങളുടെ പരമ്പര സൃഷ്ടിച്ച സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര ശബരിമല സുരക്ഷാ ഡ്യൂട്ടിക്ക് ശേഷം തൃശൂരില്‍ തിരിച്ചെത്തി. ഉച്ചയ്ക്ക് 12 മണിയോടെ യതീഷ് ചന്ദ്ര കമ്മീഷണര്‍ ഓഫീസിലെത്തി ചുമതലയേറ്റെടുത്തു.

തൃശൂര്‍: ശബരിമലയില്‍ വിവാദങ്ങളുടെ പരമ്പര സൃഷ്ടിച്ച സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര ശബരിമല സുരക്ഷാ ഡ്യൂട്ടിക്ക് ശേഷം തൃശൂരില്‍ തിരിച്ചെത്തി. ഉച്ചയ്ക്ക് 12 മണിയോടെ യതീഷ് ചന്ദ്ര കമ്മീഷണര്‍ ഓഫീസിലെത്തി ചുമതലയേറ്റെടുത്തു.

കമ്മീഷണറെ തൃശൂരില്‍ ചുമതലയേല്‍ക്കാന്‍ അനുവദിക്കില്ലെന്ന ബി ജെ പിയുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്യാമ്പ് ഓഫീസിലും പരിസരത്തും കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. പൊന്‍രാധാകൃഷ്ണന്‍ വിഷയത്തില്‍ യതീഷ് ചന്ദ്രയെ തൃശൂരില്‍ ചുമതലയേല്‍ക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ബി ജെ പി നേതാവ് എ എന്‍ രാധാകൃഷ്ണനാണ് പ്രഖ്യാപനം നടത്തിയത്. 

മണ്ഡലകാലത്തെ ഒന്നാം ഘട്ട പൊലീസ് ഡ്യൂട്ടിയുടെ ചുമതലയുമായി 15 ദിവസമാണ് യതീഷ് ചന്ദ്ര നിലയ്ക്കലിലുണ്ടായത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെയും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെയും അറസ്റ്റ് ചെയ്തതും കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനുമായി പരസ്യസംവാദത്തിലേര്‍പ്പെട്ടതും കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിറകെ വന്ന എ എന്‍ രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള വാഹനവും ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ വാഹനവും തടഞ്ഞതുമെല്ലാം ആരാധകര്‍ നവമാധ്യമങ്ങളിലൂടെ യതീഷ് ചന്ദ്രയെ 'ഹീറോ' ആക്കിയിരുന്നു. 

അതേസമയം,  ഇപ്പോഴുള്ള ഐ പി എസ് ഓഫീസര്‍മാരാണ് പട്ടാളത്തിലുള്ളതെങ്കില്‍ ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തി കന്യാകുമാരിയാകുമായിരുന്നുവെന്ന് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ ആക്ഷേപിച്ചു. കേരള സ്റ്റേറ്റ് എക്സ് സര്‍വ്വീസ് ലീഗ് മഹിളാവിംഗിന്‍റെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സെന്‍കുമാര്‍  ഐപി എസുകാരെ കളിയാക്കിയത്. നല്ല ഐ പി എസ് ഓഫീസര്‍മാര്‍ പൊലീസിലുണ്ട് എന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ അപവാദങ്ങള്‍ ഏറെയാണ്. ആര്‍മിയിലും എയര്‍ഫോഴ്സിലും നേവിയിലും രാഷ്ട്രീയ ഇടപെടല്‍ ഏറെ ഇല്ലാത്തത് അവരുടെ കാര്യക്ഷമത മികച്ചതാകാന്‍ കാരണമാകുന്നതായും തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ സാന്നിധ്യത്തില്‍ സെന്‍കുമാര്‍ പറഞ്ഞു.

click me!