
കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസിന് പിന്നാലെ ട്രെയിനിലും പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടന്നതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നു. കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിനെത്തുടർന്ന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി സവാദിനെ ഓൾ കേരള മെൻസ് അസോസിയേഷൻ മാലയിട്ടാണ് സ്വീകരിച്ചത്. ജാമ്യം കിട്ടി ആലുവ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ സവാദിനെ അസോസിയേഷന്‍റെ നേതൃത്വത്തിൽ പൂമാലയിട്ട് സ്വീകരിക്കുകയായിരുന്നു.
സമാനമായ സംഭവം വീണ്ടും ആവര്‍ത്തിച്ചതോടെ ഈ പ്രതിയെയും മാലയിട്ട് സ്വീകരിക്കുമോ എന്ന കടുത്ത ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. നഗ്നതാ പ്രദർശനം നടത്തിയ മധ്യവയസ്കന്‍റെ വീഡിയോ പകര്‍ത്തുകയും കേസ് നല്‍കുകയും ചെയ്ത പെണ്‍കുട്ടിക്ക് പിന്തുണ നല്‍കി നിരവധി പേരാണ് പ്രതികരിക്കുന്നത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കണ്ണൂര്‍ പടപ്പേങ്ങാട് സ്വദേശി ജോര്‍ജ് ജോസഫിനെയാണ് കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവാഴ്ച രാവിലെ കോയമ്പത്തൂര്‍ - മംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസിലായിരുന്നു സംഭവം. ഷെര്‍ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. യാത്രയില്‍ എതിര്‍വശത്തിരിക്കുകയായിരുന്ന ജോര്‍ജ് ജോസഫ് നഗ്നതപ്രദര്‍ശനം നടത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. വീഡിയോ തെളിവുകള്‍ അടക്കമാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ദുരനുഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ വിദ്യാര്‍ത്ഥിനി പുറത്തുവിടുകയും ചെയ്തു.
ട്രെയിന്‍ കോഴിക്കോട് വിട്ട ശേഷമാണ് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. പെണ്‍കുട്ടി സഹയാത്രികരെ വിവരം അറിയിച്ചപ്പോള്‍ ജോര്‍ജ് എഴുന്നേറ്റ് പോകാന്‍ ശ്രമിച്ചെങ്കിലും പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയായിരുന്നു. അയാള്‍ ഒരിക്കലും മറ്റൊരു പെൺകുട്ടിയോട് ഇത് ആവർത്തിക്കരുതെന്ന് പെണ്‍കുട്ടി സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. വീഡിയോ പങ്കിടുന്നത് ശരിയാണെന്ന് കരുതുന്നു. ജീവിതത്തിൽ വീണ്ടും സിപ്പ് അഴിക്കുമ്പോൾ ആ ഭയം അയാള്‍ക്കുണ്ടാകണമെന്നും പെണ്‍കുട്ടി കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam